
വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് വലിയ അപകടകരമാണെന്ന് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തിനുള്ള കത്ത് എന്ന പേരില്‍ ജയിലിൽ നിന്നാണ് സിസോദിയ കത്തയച്ചത്. സിസോദിയയുടെ കത്ത് പങ്കുവെച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു.
ഇന്നത്തെ യുവാക്കള്‍ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന അഭിലാഷമുള്ളവരാണ്, അവര്‍ അവസരങ്ങള്‍ തേടുന്നു. അവര്‍ ലോകത്ത് വിജയങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിക്ക് ഇന്നത്തെ യുവാക്കളുടെ ആഗ്രഹം നിറവേറ്റാനുള്ള കഴിവുണ്ടോ? എന്നാണ് സിസോദിയ കത്തിൽ ചോദിക്കുന്നത്.

ശാസ്ത്രവും സാങ്കേതികവിദ്യയും അനുദിനം മാറികൊണ്ടിരിക്കുകയാണ്. ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ സാഹചര്യത്തിൽ വൃത്തികെട്ട അഴുക്കുചാലുകളില്‍ പൈപ്പ് കയറ്റി വൃത്തികെട്ട വാതകത്തില്‍ നിന്ന് ചായയോ ഭക്ഷണമോ ഉണ്ടാക്കാം എന്ന് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കുമ്പോള്‍ എൻ്റെ ഹൃദയം തകര്‍ന്നു പോകുന്നു.
ഡ്രൈനേജുകളിലെ അഴുക്ക് വാതകത്തില്‍ നിന്ന് ഭക്ഷണം പാകം ചെയ്യാമോ? കഴിയില്ല. മേഘങ്ങള്‍ ഉണ്ടെങ്കില്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാമെന്ന് പറഞ്ഞ് ലോകമെമ്പാടും ഇന്ത്യയുടെ പ്രധാനമന്ത്രി പരിഹാസപാത്രമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
