
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നു കേട്ട പേരായിരുന്നു രാധാകൃഷ്ണന്‍.

കേരളത്തില്‍ ഇരട്ട നീതിയാണെന്ന വിഷയം ഉയര്‍ത്തിയായിരിക്കും ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനോടകം തന്നെ ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. മുസ്‌ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എല്‍.ഡി.ഫും യു.ഡി.എഫും എന്ന ആക്ഷേപം ആയിരിക്കും ബി.ജെ.പി ഉന്നയിക്കുക.
കേന്ദ്ര സര്‍ക്കാറിൻ്റെ വികസന പദ്ധതികളുടെ പ്രയോജനം ഏറെ ലഭിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കാക്കരയെന്നും വികസന രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നതെന്നും ഇന്നലെ എ.എന്‍. രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഇപ്പോൾ തന്നെ തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികള്‍ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു.
