
കാസര്‍കോട്: എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയാണ് അന്വേഷണത്തലവന്‍. ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. സംഭവത്തിൽ പ്രത്യേക പോലീസ് സംഘം അന്വേഷണം ഊർജിതമാക്കി
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് ബുധനാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണ് മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

പുലര്‍ച്ചെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് സംഭവം. തുടര്‍ന്ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയ മലയാളം സംസാരിക്കുന്ന ആളാണ് തട്ടിക്കൊണ്ടു പോയതെന്ന് കുട്ടി പറഞ്ഞിരുന്നുവെന്ന് രക്ഷപ്പെടുത്തിയ യുവതി പറഞ്ഞു. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം ചികിത്സ നൽകി.
