
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൂഢാലോചന നടത്തുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി പശ്ചിമ ബംഗാളില്‍ പറഞ്ഞു. അഴിമതിയെ സ്ഥാപനവൽക്കരിച്ച മമതാ ബാനര്‍ജിയും സംഘവും ബംഗാളിനെ കൊള്ളയടിച്ച് നശിപ്പിച്ചതായും മോദി ആരോപിച്ചു.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സൂചിപ്പിക്കുന്ന നിലപാടായിരുന്നു പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ഹാല്‍ഡിയയില്‍ വ്യക്തമാക്കിയത്. സമരങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില വിദേശ ശക്തികള്‍ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നതായി പ്രധാനമന്ത്രി ആരോപിച്ചു.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢ സംഘങ്ങളാണ് ഇതിന് പിന്നിലെന്നും ഇന്ത്യയുടെ ഖ്യാതി നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ വില ഉടന്‍ നല്‍കേണ്ടി വരും എന്ന് നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കി.
