ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്

You are currently viewing ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു. ജസ്റ്റിസുമാരായ പി.ജി അജിത് കുമാര്‍, എസ്.മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുല്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്. 1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു വിചാരണ. ഒന്നര വര്‍ഷത്തില്‍ അധികം നീണ്ട വിചാരണക്ക് ഒടുവില്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ആയതിനാല്‍ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തില്‍ ഏറ്റ മുറിവുകള്‍ ആയിരുന്നു മരണ കാരണം. കൊല്ലപ്പെടും മുമ്പ് യുവതി പ്രതിയുടെ കൈയ്യില്‍ കടിച്ചു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡി.എന്‍.എ ഒരുപോലെയായി.

അമീറുല്‍ ഇസ്ലാമിൻ്റെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചു. അമീറുല്‍ ഇസ്ലാമിൻ്റെ ചെരുപ്പില്‍ നിന്നും യുവതിയുടെ ഡി.എന്‍.എ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡി.എന്‍.എ സാമ്പിള്‍ ലഭിച്ചു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗംചെയ്‌ത്‌ കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷന്‍ വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്.

കൊലപാതക കേസ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പ്രതിയെ പിടികൂടുന്നതില്‍ ആദ്യ അന്വേഷണ സംഘം വഴിമുട്ടി. തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ പുതിയ പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. കൊലപാതകം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാനായത്. അതിഥി തൊഴിലാളിയായിരുന്ന അസം സ്വദേശി 32കാരന്‍ അമീറുല്‍ ഇസ്ലാം കേസിലെ ഏക പ്രതിയാണ്.

0Shares