
കൊല്ലം: കൊലക്കേസ് പ്രതിയായ യുവാവ് നടുറോഡിൽ വെട്ടേറ്റ് മരിച്ചു. അലുവ അതുലിനെയാണ് വാഹനം ഇടിച്ച് മറ്റൊരു വാഹനത്തിൽ എത്തിയ സംഘം വെട്ടി കൊന്നത്. കൊല്ലം കരുനാഗപ്പള്ളിയില്‍വെച്ചാണ് സംഭവം. ജിം സന്തോഷ് വധക്കേസ് പ്രതിയായ അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയശേഷം മടങ്ങി പോകുമ്പോഴായിരുന്നു ക്രിമിനൽ സംഘം കുടിപ്പക തീർത്തത്. ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം അതുല്‍ സഞ്ചരിച്ച ഷിഫ്റ്റ് കാർ ഇടിച്ചിട്ട ശേഷം മാരകായുധങ്ങളുമായി കൊലപ്പെടുത്തുകയായിരുന്നു. ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്കാണ് അതുലിൻ്റെ കാര്‍ ഇടിച്ചിട്ടത്. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് കൃത്യം നടത്തി. പിന്നീട് സംഘം ഇന്നോവ കാറിൽ രക്ഷപെട്ടു. അതുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമണത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
അതുലിൻ്റെ കൊലപാതകത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് സൂചന. അലുവ അതുലിനെ ആക്രമിക്കുമെന്ന് മുൻകൂട്ടി ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നതായും നടപടി സ്വീകരിച്ചില്ല എന്നുമാണ് വിവരം. ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയാൽ അലുവ അതുലിനെ കടത്തൂർ ടീം ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. ഇരു സംഘങ്ങളും തമ്മിൽ തുടർച്ചയായി സംഘർഷം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കരുനാഗപ്പള്ളി പോലീസ് ഈ നിർദേശം അവഗണിച്ചു എന്നാണ് ആരോപണം. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അതുലിൻ്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.
