
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിന് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്‍റെ മൊഴി. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും, നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ശിവശങ്കറിന് അറിയാമെന്നും സരിത്ത് എൻ.ഐ.എയ്ക്ക് മൊഴി നൽകിയെന്നാണ് സൂചന.

സരിത്തും ശിവശങ്കറും തമ്മിൽ ഫോൺ വഴി നിരവധിതവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോൺ രേഖകളിലൂടെ വ്യക്തമായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ഫോൺ ബന്ധം, പ്രതികൾക്ക് വേണ്ടി ഹെദർ അപ്പാർട്ട്മെന്റ്സിൽ ഫ്ളാറ്റ് ബുക്ക് ചെയ്യാൻ ഇടപെട്ടു, സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്കിലെ മാനേജർ തസ്തികയിലെ നിയമന ശുപാർശ തുടങ്ങിയ ആരോപണങ്ങളാണ് നിലവിൽ ശിവശങ്കറിനെതിരെ നിലനിൽക്കുന്നത്.
കഴിഞ്ഞ ദിവസം എം. ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്തേക്കും.
