
ദുബായ്: എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ യു.എ.ഇ യില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കലാലയങ്ങളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അക്കാഫ് ഈവന്റ്സ് മൊബൈല്‍ ക്ലിനിക് സംഭാവന ചെയ്തു. മൊബൈല്‍ ക്ലിനിക് വിതരണോദ്ഘാടന ചടങ്ങ് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

സല്‍സാര്‍ ആസ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മലയോര മേഖലകളിലെ പ്രദേശങ്ങളില്‍ ചികിത്സ എത്തിക്കാൻ, നവീന സാങ്കേതിക വിദ്യയോടെ സജീകരിച്ച ആദ്യത്തെ മൊബൈല്‍ ക്ലിനിക് ആണ് കണ്ണൂരില്‍ വെച്ച് ഉദ്ഘാടനം ചെയ്തത്.
അക്കാഫ് വൈസ് പ്രസിഡണ്ട് അഡ്വ.ഹാഷിക് തൈക്കണ്ടി, ആക്കാഫ് ആസ്റ്റര്‍ മൊബൈല്‍ ക്ലിനിക്ക് കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് കോടോത്ത്, ജോ.ട്രഷറര്‍ ഫിറോസ് അബ്ദുള്ള, ജാഫര്‍ കണ്ണോത്ത്, തസീനിത്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇത് ആദ്യഘട്ടമാണെന്നും രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും കൂടുതല്‍ മൊബൈല്‍ ക്ലിനിക്കുകളുടെ സേവനം ഉറപ്പ് വരുത്തുമെന്നും അക്കാഫ് ഭാരവാഹികള്‍ ദുബായില്‍ അറിയിച്ചു.
