
കാസർകോട്: എയിംസിനു വേണ്ടി കാസർകോടൻ ഗ്രാമങ്ങളിലും മുറവിളി തുടങ്ങി. എയിംസ് കാസർകോട് വേണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടന നേതാക്കൾ രംഗത്ത് വന്നതിനു പിന്നാലെ പൊതുജനവും തെറിവിലിറങ്ങുന്ന അവസ്ഥയാണ് കാണുന്നത്. നിലവിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതൃത്വമാണ് എയിംസ് കാസർകോട് തന്നെ വേണമെന്ന ആവശ്യം ഉയർത്തിയിട്ടുള്ളത്. എന്നാൽ സംസ്ഥാന നേതൃത്വം ഇന്നും മൗനം കൈകൊള്ളുകയാണ്. ഇത് കാസർകോട്ടുകാർക്ക് സംശയത്തിന് ഇടനൽകി. കാസർകോടിന് പകരം മറ്റു ജില്ലയിലേക്ക് എയിംസ് മാറ്റാനുള്ള നടപടി അണിയറയിൽ ഒരുങ്ങുന്നുണ്ടോ എന്നതാണ് സംശയം. ഇത് ദുരീകരിക്കുന്നതിനാണ് പൊതുജനം രംഗത്തിറങ്ങുന്നത്. ബഹുജന സമരം ആവശ്യമെങ്കിൽ കാസർകോട് വീണ്ടും തുടങ്ങാൻ സജ്ജരാണെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. ആവശ്യങ്ങൾ നേടിയെടുക്കാൻ സമരം ചെയ്ത ചരിത്രം കാസർകോടിന് സ്വന്തമാണ്. എൻഡോസൾഫാൻ ഇതിനൊരു ഉദാഹരണമാണ്.
എൻഡോസൾഫാൻ ദുരന്തബാധിതരാണ് എയിംസിൻ്റെ നേരവകാശികൾ എന്നാണ് കാസർകോട് ജില്ലയിലുള്ളവർ പറയുന്നത്. സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും ഉപരാഷ്ട്രപതി ശുപാർശയും പരാമർശങ്ങളും മറ്റും കാസർകോട്ടുകാർ ചൂണ്ടികാണിക്കുന്നു. കോവിഢ് 19 കാലത്ത് ചികിൽസാ അപര്യാപ്തതയുടെ കാര്യത്തിൽ ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ട ജില്ലയാണ് കാസർകോട്. ചികിത്സക്കും മറ്റും മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസർകോട്ടെ ജനത കോവിഡ് തുടങ്ങിയതോടെ ദുരിതം പേരുകയാണ്. അതിർത്തികളടച്ച ജില്ലയായി കാസർകോട് മാറിയിട്ടുണ്ട്. ഇരുപതിലധികം പേർ ചികിൽസ കിട്ടാതെ മരിച്ചു. അതിനാൽ തന്നെ സ്വയം പ്രതിരോധത്തിനിറങ്ങിയ ജനതക്ക് ഭരണകൂട തീരുമാനങ്ങളെ പോലും സ്വാധീനിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നേതൃത്വത്തിൽ മാസങ്ങളായി ബോധവൽക്കരണ പരിപാടി നടന്നുവരികയാണ്. ഇതിൻ്റെ ഭാഗമായി വാർഡുതലം മുതൽ ജനങ്ങളെ പങ്കെടുപ്പിച്ച് ക്ലാസ്സുകൾ പഞ്ചായത്തു മുൻസിപ്പാലിറ്റികളിൽ പരിപാടികൾ സംഘടിക്കുകയാണ്. ജൂലായ് ഒന്നു മുതൽ നൽപ്പത്തിയഞ്ചു ദിവസം നിരന്തര പരിപാടി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഇവർക്ക് പിന്തുണയുമായി കാസർകോടിൻ്റെ വിവിധ ഇടങ്ങളിൽ “കാസറഗോഡിന് എയിംസ് വേണം” എന്ന പോസ്റ്റർ പ്രദർശിപ്പിച്ച നിൽപ്പ് പ്രചരണ സംഗമം നടന്നു. സ്മാർട്ട് കാസറഗോഡ് വാട്സ് ആപ്പ് കൂട്ടായ്മ കാസറഗോഡ് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിനടുത്ത് സംഘടിപ്പിച്ച പരിപാടി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സ്മാർട്ട് കാസർഗോഡ് കൺവീനർ ഹർഷാദ് പൊവ്വൽ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രിൻസ് മാത്യു, റിയാസ് കുന്നിൽ, ഷഹീൻ തളങ്കര, മുരളി, റഷീദ്, ഗഫൂർ ചൗക്കി, താജു നെല്ലിക്കുന്ന്, ഹാരിസ് കിദിരി, നാസർ മാന്യ, ബിലാൽ കുന്നിൽ, ഹഷ്ഹാബ്, നാസർ കാട്ടു എന്നിവർ പങ്കടുത്തു. ബിൽഡ് അപ്പ് കാസർകോടും എയിംസിനായി മുറവിളി തുടങ്ങിയിട്ടുണ്ട്.
