
മുംബൈ: ഗൗതം അദാനിക്കെതിരെ വീണ്ടും ആരോപണം. സ്വന്തം കമ്പനികളില്‍ തന്നെ നിക്ഷേപം നടത്താന്‍ ശ്രമിച്ചെന്നും നിഴല്‍ കമ്പനികള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഓര്‍ഗനൈസ്‌ഡ് ക്രൈം ആണ്ട് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്‌ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒപ്പെക് മൗറീഷ്യസ് ഫണ്ട് വഴി സ്വന്തം കമ്പനിയില്‍ വന്‍ ഡോളറിൻ്റെ നിക്ഷേപം ഇറക്കിയെന്നാണ് ആക്ഷേപം. അദാനി ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളില്‍ രഹസ്യമായി നിക്ഷേപം നടത്തിയതില്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ പങ്കും റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു.

ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പാണ് അദാനി ഗ്രൂപ്പ് നടത്തിയതെന്നും ആരോപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഹിന്‍ഡന്‍ബര്‍ഗും ജനുവരിയില്‍ കമ്പനിക്കെതിരെ ‘സ്റ്റോക്ക് കൃത്രിമത്വം’ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, ആരോപണം നിഷേധിച്ച അദാനി ഗ്രൂപ്പ് രംഗത്ത് വന്നു. ഇന്ത്യയുടെ വിശ്വസ്‌തത തകര്‍ക്കാന്‍ നടത്തുന്ന ശ്രമമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. കരുതിക്കൂട്ടിയുള്ള ആക്രമണമെന്നും പറഞ്ഞു. ഗാര്‍ഡിയന്‍ അടക്കമുളള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഏറ്റെടുത്തിട്ടുണ്ട്.
അദാനി സ്റ്റോക്ക് തട്ടിപ്പ് കേസില്‍ പുതിയ ആരോപണങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും ഇടയില്‍, വിഷയത്തില്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്‌ച വൈകുന്നേരം വാര്‍ത്താ സമ്മേളനം നടത്തി.
