
ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഇഷ ആല്യയുടെ കുടുംബത്തിൻ്റെ പരാതിയില്‍ ഭര്‍ത്താവ് പ്രകാശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന നടത്തി ഇഷ ആല്യയെ പ്രകാശ് കുമാര്‍ കൊലപ്പെടുത്തി എന്നതാണ് കുടുംബത്തിൻ്റെ പരാതിയില്‍ പറയുന്നത്.
ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച രാവിലെയാണ് ഇഷ ആല്യ കൊല്ലപ്പെട്ടത്. റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് കാറില്‍ പോകവേ, മോഷണ സംഘത്തിൻ്റെ വെടിയേറ്റ് ഇഷ ആല്യ മരിച്ചു എന്നാണ് പ്രകാശ് കുമാര്‍ ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇഷ ആല്യയുടെ മരണത്തിന് പിന്നില്‍ പ്രകാശ് കുമാര്‍ ആണ് എന്നാണ് കുടുംബത്തിൻ്റെ പരാതിയില്‍ പറയുന്നത്. പ്രകാശ് കുമാറും സഹോദരനും ചേര്‍ന്ന് ഇഷ ആല്യയെ പതിവായി ഉപദ്രവിച്ചിരുന്നതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ വൈകീട്ടാണ് ഝാര്‍ഖണ്ഡിലുള്ള ഇഷയുടെ ബന്ധുക്കള്‍ ഹൗറയില്‍ എത്തി പൊലീസിന് പരാതി നല്‍കിയത്. പ്രകാശ് കുമാറിൻ്റെ രണ്ടാമത്തെ ഭാര്യയാണ് ഇഷ. പ്രകാശ് കുമാറിൻ്റെ ആദ്യ ഭാര്യയും ഇഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു.
കേസിൻ്റെ തുടക്കത്തില്‍ തന്നെ പ്രകാശ് കുമാറിൻ്റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോഷണ ശ്രമം ചെറുക്കുന്നതിനിടെ, അക്രമിസംഘത്തിൻ്റെ വെടിയേറ്റ് ഭാര്യ മരിച്ചു എന്നാണ് പ്രകാശ് കുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
