
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് നടൻ വിജയ്. ചെന്നൈയിൽ മാസ്റ്റർ ഓഡിയോ ലോഞ്ച് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘നിയമം ജനങ്ങൾക്ക് വേണ്ടിയായിരക്കണം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിർമ്മാണം നടത്തേണ്ടത്. സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടതെന്ന് വിജയ് പറഞ്ഞു.

തനിക്കെതിരെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകൾക്കെതിരെയും വിജയ് പ്രതികരിച്ചു. റെയ്ഡുകളില്ലാത്ത പഴയ ജീവിതം തിരിച്ചു വേണമെന്ന് വിജയ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനമുള്ള പഴയ ജീവിതം തിരിച്ച് കിട്ടണം. എതിർപ്പുകൾ വിജയം കൊണ്ട് കീഴ്പ്പെടുത്തും, അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടും. സത്യത്തിനായി നിലകൊള്ളാൻ ചിലപ്പോൾ നിശബ്ദനാകേണ്ടി വരുമെന്നും വിജയ് പറഞ്ഞു.
അതേസമയം വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പ് കേസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പരിശോധിച്ചു. വിജയ്ക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഖുശ്ബു അടക്കമുള്ള തമിഴ് സിനിമാ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ബിഗിൽ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ. ഇതിന്‍റെ രേഖകൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ നടന്‍റെ ഉടമസ്ഥതയിൽ വാങ്ങിയ ഭൂമിയിടപാടുകളിൽ നികുതി വെട്ടിപ്പ് നടന്നോയെന്നും ബിനാമിയിടപാടുകളുണ്ടോ എന്നുമാണ് ഇപ്പോൾ പരിശോധിക്കുന്നത്.
