
അസമിൽ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ നിന്നും വോട്ടിംഗ് യന്ത്രം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവമുണ്ടായ സ്ഥലത്തെ പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് റദ്ദാക്കിയതായും ഇവിടെ റീപോളിംഗ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.പോളിംഗ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ കമ്മീഷൻ സസ്പെൻഡും ചെയ്തും. ഇന്നലെ വൈകിട്ടാണ് കൃഷ്ണേന്ദു പോളിന്‍റെ വാഹനത്തിൽ നിന്ന് ഒരു ഇ.വി.എം കണ്ടെടുത്തത്.
തുടർന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലെ നേതാക്കന്മാർ സ്ഥലത്തെത്തുകയും കാറ് തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രതബാരിയിലുള്ള ഇന്ദിര എം.വി സ്കൂളിലെ 149 -ാം ബൂത്തിലെ ഇ.വി.എം കയറ്റിക്കൊണ്ടുപോയ വാഹനം വഴിയിൽ വെച്ച് ബ്രേക്ക്ഡൗണായത്. ഇക്കാര്യം പോളിംഗ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചുമതലയുള്ള സെക്ഷൻ ഓഫീസറെ അറിയിച്ചിരുന്നെങ്കിലും മാറ്റൊരു വാഹനം എത്തിയിരുന്നില്ല.

തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആരെയുമറിയിക്കാതെ മറ്റൊരു സ്വകാര്യ വാഹനത്തിൽ ഇ.വി.എമ്മുകൾ കൊണ്ടുപോവുകയായിരുന്നു.ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണേന്ദു പോളിന്‍റെ ഭാര്യ മധുമിത പോളിന്റേതായിരുന്നു ഈ വാഹനം.
ഇതറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലെ നേതാക്കന്മാർ കാറ് തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാണ് ഇതിലൂടെ ബി.ജെ.പി ശ്രമിച്ചതെന്നും ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ഇടപെടണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.
