
മംഗളൂരു: ജ്വല്ലറി ജീവനക്കാരനെ കുത്തിക്കൊല്ലുകയും സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ച കേസിൽ കാസർകോട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ചേമഞ്ചേരി സ്വദേശിയും നേരത്തെ മംഗളൂരുവിൽ വിദ്യാർത്ഥിയുമായിരുന്ന പി.പി ഷിഫാസിനെയാണ് മംഗളുരു സിറ്റി പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ മാസം മൂന്നിന് ഹമ്പൻങ്കട്ടയിലെ ജ്വല്ലറിയിൽ കയറിയ പ്രതി ജീവനക്കാരനായ രാഘവേന്ദ്ര ആചാര്യയെ കൊലപ്പെടുത്തി സ്വർണം കവർന്നുവെന്നാണ് കേസ്.

സമാന രീതിയിൽ കവർച്ച ചെയ്യാൻ കാസർകോട്ട് എത്തിയപ്പോഴാണ് ഷിഫാസിനെ കാസർകോട് ഡി.വൈ.എസ്.പി പി.കെ സുധാകരനും ഡി.സി.ആർ.ബി ഡി.വൈ.എസ്.പി അബ്ദുൽ റഹീമും സംഘവും തന്ത്രപ്രധാന നീക്കത്തിലൂടെ പിടികൂടി കർണാടകം പൊലീസിന് ഏൽപ്പിച്ചത്.
മംഗളുരു പൊലീസിന് കൈമാറിയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വെള്ളിയാഴ്‌ച കൊലയും കവർച്ചയും നടത്തിയ ജ്വല്ലറിയിൽ എത്തിച്ചു മംഗളുരു പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
