
കുണ്ടംകുഴി / കാസർകോട്: മോഹന വാഗ്‌ദാനങ്ങൾ നൽകി അയ്യായിരത്തോളം ആളുകളിൽ നിന്നും കോടി കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസുകളിൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് തുടങ്ങി.
മുഖ്യപ്രതിയും ജി.ബി.ജി (ഗ്ലോബൽ ബിസിനസ് ഗ്രൂപ്) ചെയർമാനുമായ കുണ്ടംകുഴി ബിഡിക്കികണ്ടത്തെ ഡി.വിനോദ് കുമാറിനെയും കൂട്ടുപ്രതി പെരിയ നിടുവോട്ടുപാറയിലെ ഗംഗാധരനെയും കൊണ്ട് ബംഗളുരുവിലെ ബിഗ് പ്ലസ് ഓഫിസിൽ തെളിവെടുക്കാനാണ് പോലീസ് കർണാടകയിലേക്ക് തിരിച്ചത്.

ബുധനാഴ്‌ച രാവിലെയാണ് പ്രതികളുമായി കർണാടകയിലേക്ക് പോയത്. റിമാൻണ്ടിൽ കഴിയുന്നതിനിടെ ആണ് പ്രതികളെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. തുടക്കം മുതലേ ബേഡകം പോലീസിൻ്റെ അന്വേഷണം ഊർജിതമായി നടക്കുകയാണ്.
കഴിഞ്ഞദിവസം ബേക്കൽ ഡി.വൈ.എസ്.പിയും അന്വേഷണ സംഘവും പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. അതിന് ശേഷമാണ് ബംഗളുരുവിലെ ഓഫിസിൽ എത്തിച്ച് തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചത്. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നാണ് ഉന്നത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
