ബ്ലാക്ക് മെയില്‍ ചെയ്‌ത്‌ അഞ്ചുലക്ഷം തട്ടിയ കേസിലെ പ്രതികള്‍ റിമാണ്ടില്‍; കൂടുതല്‍ ആളുകളെ സംഘം ഹണിട്രാപ്പില്‍ പെടുത്തിയതായി സംശയമെന്ന് പോലീസ്

You are currently viewing ബ്ലാക്ക് മെയില്‍ ചെയ്‌ത്‌ അഞ്ചുലക്ഷം തട്ടിയ കേസിലെ പ്രതികള്‍ റിമാണ്ടില്‍; കൂടുതല്‍ ആളുകളെ സംഘം ഹണിട്രാപ്പില്‍ പെടുത്തിയതായി സംശയമെന്ന് പോലീസ്

കാഞ്ഞങ്ങാട് / കാസർകോട്: വയോധികനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ട് യുവതികള്‍ ഉള്‍പ്പെടെ ഏഴുപേരെ കോടതി റിമാണ്ട് ചെയ്‌തു. കോഴിക്കോട് പെരുമണ്ണ സ്വദേശി പി.ഫൈസല്‍(37), ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശിനി എം.പി റുബീന (29), കാസര്‍കോട് ഷിറിബാഗിലു സ്വദേശി എന്‍.സിദ്ധിഖ് (48), മാങ്ങാട്ടെ ദില്‍ഷാദ് (40), മുട്ടത്തൊടിയിലെ നഫീസത്ത് മിസ്‌രിയ (40), മാങ്ങാട്ടെ അബ്ദുല്ല കുഞ്ഞി (32), പടന്നക്കാട്ടെ റഫീഖ് (42) എന്നിവരെയാണ് കോടതി രണ്ടാഴ്‌ചത്തേക്ക് റിമാണ്ട് ചെയ്‌തത്‌.

ബുധനാഴ്‌ച മേല്‍പ്പറമ്പ് പൊലീസാണ് ഏഴുപേരെയും അറസ്റ്റ് ചെയ്‌തത്‌. മാങ്ങാട് സ്വദേശിയായ 59 കാരനാണ് ഹണി ട്രാപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്. ഈ മാസം 25ന് ഉച്ചയ്ക്ക് ശേഷം മംഗളൂരുവില്‍ വച്ചാണ് സംഭവം.

ഫോണ്‍ വഴി റുബീനയാണ് വയോധികനെ പരിചയപ്പെട്ടത്. തൻ്റെ കൈവശമുള്ള ലാപ്‌ടോപ്പ് തകരാറിലായെന്നും അത് നന്നാക്കാന്‍ സഹായിക്കണമെന്നും താങ്കളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെന്നും ആയിരുന്നു റുബീന വയോധികനോട് പറഞ്ഞത്.

യുവതിയെയും കൂട്ടി പരാതിക്കാരന്‍ കാസര്‍കോട്ടെ ഒരു ഷോപ്പിലെത്തി. എന്നാല്‍ നന്നാക്കാന്‍ കഴിയുന്ന തകരാറല്ലെന്ന് മറുപടി ലഭിച്ചതോടെ പുതിയത് വാങ്ങി നല്‍കാമെന്ന് യുവതിക്ക് ഉറപ്പുനല്‍കി. ലാപ്ടോപ്പ് വാങ്ങാന്‍ തന്നോടൊപ്പം മംഗളൂരുവിലേക്ക് വരണമെന്ന് പറഞ്ഞാണ് വയോധികനെ അങ്ങോട്ട് വിളിച്ചു വരുത്തിയത്. മംഗളൂരുവിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയതിന് ശേഷം യുവതിക്കൊപ്പമുള്ള നഗ്ന ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത് പിന്നീടാണ്. സംഘം പല സ്ഥലങ്ങളിലും കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെടുത്തതായി സംശയമുണ്ട്. മാനഹാനി ഭയന്നാണ് ഇവര്‍ പരാതി നല്‍കാന്‍ മടികാണിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി റിമാണ്ടിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

0Shares