എന്‍.ഐ.എയ്ക്ക് തിരിച്ചടിയായി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം

  • Post category:news
  • Reading time:1 min read
You are currently viewing എന്‍.ഐ.എയ്ക്ക് തിരിച്ചടിയായി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. യു.എ.പി.എ ചുമത്തിയ കേസിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍.ഐ.എ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു.

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പത്ത് പ്രതികള്‍ക്കാണ് കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസില്‍ ആകെ മുപ്പതോളം പ്രതികളാണുള്ളത്. അതിനിടെ വാദം പൂര്‍ത്തിയായതിന് പിന്നാലെ കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തും ജാമ്യാപേക്ഷകള്‍ പിന്‍വലിച്ചു.

പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള പരിമിത സാധ്യത വിലയിരുത്തിയാണ് നാടകീയ നീക്കം. പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് എന്‍.ഐ.എയുടെ വാദം. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്‍റെ അധോലോക സംഘവുമായി ബന്ധമുണ്ട്. ഈ സംഘം ടാന്‍സാനിയ കേന്ദ്രീകരിച്ച്‌ സ്വര്‍ണം, ലഹരി, ആയുധം, രത്‌നം എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. റമീസും മറ്റൊരു പ്രതി ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാന്‍സാനിയ യാത്രയുടെ തെളിവുകള്‍ ലഭിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ് സ്വര്‍ണക്കടത്ത്.

പ്രതികള്‍ ലാഭമെടുക്കാതെ തുടര്‍ച്ചയായി കടത്തിന് പണം നിക്ഷേപിച്ചുവെന്നും എന്‍.ഐ.എ വാദിച്ചു. പ്രതികള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ എന്‍.ഐ.എ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യു.എ.ഇ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ ആഴത്തില്‍ അന്വേഷണം നടത്തേണ്ട കേസായതിനാല്‍, കൂടുതല്‍ സമയം ആവശ്യമാണെന്നും എന്‍.ഐ.എ വാദിച്ചു.

0Shares