
കര്‍ണാടകയിലെ ഒരു സ്വകാര്യ സ്‌കൂളിൻ്റെ ചുറ്റ് മതില്‍ നിറയെ സോറി എന്നെഴുതിയതില്‍ ദുരൂഹത. സ്‌കൂളിൻ്റെ ചുറ്റ് മതിലും സ്‌കൂളിലേക്കുള്ള വഴിയിലുമാണ് സോറി എന്നെഴുതിയിരിക്കുന്നത്. ബെംഗ്‌ളൂരുവിലെ സുന്‍കദകട്ടെ എന്ന സ്ഥലത്താണ് ദുരൂഹത നിറഞ്ഞ ഈ വര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചുവന്ന നിറത്തിലാണ് സോറി എന്ന് എഴുതിയിരിക്കുന്നത്.
വഴിയിലും മതിലിലുമായി ഏകദേശം നൂറോളം സോറിയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാണ് ഇതിന് പിന്നില്ലെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് സ്ഥലങ്ങളില്‍ മാത്രം സോറി പാ, സോറി അമ്മ എന്നെഴുതിയിട്ടുണ്ട്. പലരും ഇതിൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്.

തിങ്കളാഴ്ച അര്‍ധരാത്രി ഏകദേശം 11 മണിയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം. പ്രധാന വഴിയില്‍ നിന്ന് സ്‌കൂളിൻ്റെ വാതില്‍ വരെ 400 മീറ്ററോളം ദൂരമുണ്ട്. ഈ വഴി മുതല്‍ സോറി എന്നെഴുതിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നും വ്യക്തമല്ല. വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐ ആണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
സി.സി.ടി.വി പരിശോധിച്ച പൊലീസിന് സംഭവ സ്ഥലത്ത് നിന്ന് സംശയാസ്പദമായ രീതിയില്‍ രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ വേഷത്തിലാണ് യുവാക്കള്‍ ബൈക്കില്‍ അവിടെ എത്തിയിരുന്നത്. ഇവരുടെ ദൃശ്യങ്ങള്‍ അധികം വ്യക്തമല്ലെങ്കിലും ഇവരെ പിന്തുടര്‍ന്നാണ് അന്വേഷണം.
