
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്ന് ചട്ടംലംഘിച്ച് ആംആദ്‌മി 7.08 കോടി രൂപ സംഭാവന സ്വീകരിച്ചെന്ന് ഇ.ഡി. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇ.ഡി റിപ്പോർട്ട് നൽകി.
2014- 2022 കാലയളവിൽ പണം നൽകിയ പലരുടെയും പാസ്‌പോർട്ട് നമ്പർ, ക്രെഡിറ്റ് കാർഡ് നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ സമാനമാണ്. കാനഡ, അമേരിക്ക, മിഡിൽ ഈസ്‌റ്റ്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളിൽ നിന്നാണ് പണമെത്തിയതെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.
155 പേർ 404 തവണയായി 1.02 കോടി രൂപ സംഭാവന നൽകിയെന്നും എന്നാൽ സംഭാവനകൾ 55 പാസ്‌പോർട്ടുകളുമായി മാത്രമേ ബന്ധിപ്പിച്ചിട്ടുള്ളു എന്നുമാണ് റിപ്പോർട്ട്.

വിദേശ വിനിമയ ചട്ടവും ജനപ്രാതിനിധ്യ നിയമവും എ.എ.പി ലംഘിച്ചെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.
2021ൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ച ഇ.ഡി കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.
പഞ്ചാബിലെ എ.എ.പി മുൻ എം.എൽ.എയും ഇപ്പോൾ കോൺഗ്രസ് നേതാവുമായ സുഖ്‌പാൽ സിങ് ഖൈറയെ മയക്കുമരുന്ന് കേസിൽ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ കണ്ടെടുത്ത രേഖകളിൽ നിന്നാണ് ഇത്തരം സംഭാവന നൽകിയവരുടെ വിവരം ലഭിച്ചതെന്നാണ് ഇ.ഡിയുടെ അവകാശവാദം.
