
ബേക്കല്‍ / കാസർകോട്: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല തട്ടിയെടുക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കീഴൂരിലെ മുഹമ്മദ് ഷംനാസി(30)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്. മുഹമ്മദ് ഷംനാസ് ഇപ്പോള്‍ കളനാട് കൂവത്തൊട്ടിയിലാണ് താമസം.
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല തട്ടിയെടുത്ത് സ്ഥലം വിടുന്നതാണ് മുഹമ്മദ് ഷംനാസിൻ്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഷംനാസിനെതിരെ ബേക്കല്‍, മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രം പത്തിലധികം മാല പൊട്ടിക്കല്‍ കേസുകളുണ്ട്.

കാസര്‍കോട്, ബേഡകം പൊലീസ് സ്റ്റേഷനുകളിലും സമാന രീതിയിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മാല മോഷണം പതിവായതോടെ പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
പൊലീസ് സംഘം ഒരു മാസം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്‌ച രാവിലെയാണ് മുഹമ്മദ് ഷംനാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉള്‍നാടന്‍ പ്രദേശങ്ങളിലും മറ്റും റോഡരികിലൂടെയും തനിച്ച് നടന്നുപോകുന്ന പ്രായമായ സ്ത്രീകളുടെ കഴുത്തില്‍ നിന്നാണ് ഷംനാസ് സ്വര്‍ണ്ണമാല തട്ടിയെടുക്കാറുള്ളത്. ഒരുദിവസം തന്നെ രണ്ട് സ്ത്രീകളുടെ മാല കവര്‍ന്നിരുന്നു. സംഭാവന നാട്ടിൽ ഭീതിയുണ്ടാക്കി. ഇതേത്തുടർന്നാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.
