
സംസ്ഥാനത്തെ കെ റെയിലിനെതിരായ പ്രതിപക്ഷം സമരം പരിഹാസ്യമാണെന്ന് എ. വിജയരാഘവൻ. യാഥാർത്ഥ്യ ബോധത്തോടെ വികസനം കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ല. കെ റെയിൽ പദ്ധതി ഇടതുപക്ഷത്തിൻ്റെ പ്രകടന പത്രികയുടെ ഭാഗമാണെന്നും കെ റെയിലിൻ്റെ കാര്യത്തിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വിജയരാഘവൻ പറഞ്ഞു.
അവ്യക്തത ഉണ്ട് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. സി.പി.ഐ നേതാവ് പ്രകാശ് ബാബുവിൻ്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പ്രേരിതമായ സമരങ്ങളാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസിൻ്റെ കൊടി പിടിക്കുന്നവർ നാട്ടുകാർ അല്ലെന്നും എ. വിജയരാഘവൻ പറഞ്ഞു.

പ്രതിപക്ഷ സമരങ്ങൾക്ക് പിന്നിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഉള്ളത് എന്ന് അദ്ദേഹം ആരോപിച്ചു. സമരത്തിന് എത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിന് കഞ്ഞി വെക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിജയരാഘവൻ രാഷ്ട്രീയ ആരോപണമുന്നയിച്ചത്. അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബി.ജെ.പി, അടുപ്പ് കൂട്ടുന്നത് എസ്ഡി.പി.ഐ, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി എന്നതാണ് സമരത്തിൽ കാണുന്നത് എന്ന് എ. വിജയരാഘവൻ ആരോപിച്ചു.
