
കാഞ്ഞങ്ങാട് / കാസർകോട്: ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുമുള്ള സന്ദേശം പ്രമേയമായി ഹ്രസ്വചിത്രം ഒരുങ്ങുന്നു. ഗ്രാമ -നഗര വ്യത്യാസങ്ങളില്ലാതെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി, സ്വർഗതുല്യമായിരുന്ന ജീവിതത്തെ ഇരുളിലാഴ്ത്തുന്നതും അവിടെ പ്രതീക്ഷയുടെ പുതുനാമ്പ് മുളയെടുക്കുന്നതും ആണ് സിനിമയുടെ ഉള്ളടക്കം.
കാസർകോടിൻ്റെ വിവിധ പ്രദേശങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്. സ്വാൻ മീഡിയ നിർമിക്കുന്ന ചിത്രത്തിൻ്റെ കഥ ഫാദർ ചാക്കോ കുടിപറമ്പിലിൻ്റെതാണ്. തിരക്കഥ പദ്‌മനാഭൻ ബ്ലാത്തൂരും സംവിധാനം ഉദയൻ കുണ്ടംകുഴിയും നിർവഹിക്കുന്നു.

ചിത്രത്തിൻ്റെ ക്യാമറ ബാലകൃഷ്‌ണൻ പാലക്കിയും, ചമയം ജനൻ കാഞ്ഞങ്ങാടുമാണ്. ചിത്രത്തിൽ ഫാദർ ചാക്കോ കുടിപറമ്പിൽ, സനൽ പാടിക്കാനം, ഡോണാ മരിയ, ബാലാമണി അന്നൂർ തുടങ്ങിയവർ മുഖ്യവേഷത്തിൽ എത്തുന്നു.
മറ്റ് നിരവധി പേരും കഥാപാത്രങ്ങൾ ആകുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ചിത്രം യൂട്യൂബിലൂടെ സമൂഹത്തിന് മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
