
ആലുവ: കുട്ടമശേരിയിൽ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചുവീണ ഏഴു വയസുകാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച നെടുമ്പാശേരി സ്വദേശി ഷാൻ കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു. കാർ കുട്ടിയെ ഇടിച്ച വിവരം അറിഞ്ഞിരുന്നില്ല എന്നാണ് ഷാൻ മൊഴി നൽകിയത്.
ഇടപ്പള്ളി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് ഉടമ വ്യക്തമാക്കി. ഇവരുടെ സുഹൃത്താണ് അറസ്റ്റിലായ ഷാൻ എന്ന് പൊലീസ് വ്യക്തമാക്കി.

വാഴക്കുളം മാറമ്പിള്ളി പ്രേം നിവാസിൽ പ്രീൽജിത്തിൻ്റെ മകൻ നിഷികാന്ത്.പി നായർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചൊവാഴ്‌ച രാവിലെ 10ന് കുട്ടമശേരി ആനിക്കാട് കവലയിലാണ് സംഭവം.
ആലുവയിൽ നിന്ന് മാറമ്പിള്ളിയിലേക്ക് പിതാവിനൊപ്പം ഓട്ടോയിൽ പോകുകയായിരുന്നു. ഇതിനിടെ കുട്ടി ഓട്ടോയിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിന് പിന്നാലെ കുട്ടി എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു.
കുട്ടിയെ ആദ്യം സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. നിഷികാന്ത് ഗുരുതരമായി രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
