
പയ്യന്നൂര്‍ / കാസർകോട്: രണ്ട് മക്കളുടെ മാതാവായ യുവതിയെ കൊല്ലപ്പെട്ട നിലയിലും ആണ്‍ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പയ്യന്നൂര്‍ അന്നൂലിലെ വീട്ടിലാണ് കോയിപ്രയിലെ അനില(33)യെ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടത്. സുഹൃത്ത് സുദര്‍ശന പ്രസാദ് എന്ന ഷിജു(34)വിനെ ഇരുളിലെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
അനിലയെ കൊലപ്പെടുത്തിയ ശേഷം സുദര്‍ശന പ്രസാദ് ആത്മഹത്യ ചെയ്‌തതാകാം എന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സുഹൃത്തായ സുദര്‍ശന പ്രസാദിനെ വീടിൻ്റെ സംരക്ഷണം ഏല്‍പ്പിച്ച് അന്നൂരിലെ വീട്ടിലെ താമസക്കാര്‍ വിനോദയാത്ര പോയതായിരുന്നു.

വീട്ടിലെ രണ്ട് വളര്‍ത്തു പട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനും മറ്റുമാണ് സുദര്‍ശന പ്രസാദിനെ ഏല്‍പ്പിച്ചത്.
സുദര്‍ശന പ്രസാദും വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഇരുവരും നേരത്തെ പ്രണയത്തിൽ ആയിരുന്നു. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അനില ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായി.
ഇതോടെയാണ് സുദര്‍ശന പ്രസാദ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് സംശയിക്കുന്നു. സംഭവത്തിൻ്റെ ഞെട്ടലിലാണ് അന്നൂരിലെ ഗ്രാമം. പോലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.
