
അബുദാബിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്‌തു വരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ പരാതി നല്‍കിയത്.
ഈ മാസം 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍ നിന്ന് ആറ് ലക്ഷം ദിര്‍ഹത്തിൻ്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു.

ക്യാഷ് ഓഫിസില്‍ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്‌പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതുകൊണ്ട് നിയാസിന് സാധാരണ രീതിയില്‍ യു.എ.ഇയില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്‌തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു.
നിയാസിൻ്റെ തിരോധാനത്തിന് ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്‌തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.
