ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് അറുപത് വയസുകാരിയിൽ നിന്നും തട്ടിയെടുത്തു; വിൽപനക്കാരൻ അറസ്റ്റിൽ, പൊലീസ് ലോട്ടറി വകുപ്പിന് റിപ്പോർട്ട് നൽകും

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് അറുപത് വയസുകാരിയിൽ നിന്നും തട്ടിയെടുത്തു; വിൽപനക്കാരൻ അറസ്റ്റിൽ, പൊലീസ് ലോട്ടറി വകുപ്പിന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി വിൽപനക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്‌തത്.

മ്യൂസിയത്തിന് സമീപം തൊപ്പിക്കച്ചവടം ചെയ്യുന്ന 60കാരിയായ സുകുമാരിയമ്മ എടുത്ത സംസ്ഥാന സർക്കാരിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. കണ്ണൻ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മക്ക് വിറ്റത്. ഈ ടിക്കറ്റ് ആണ് ഇയാൾ തട്ടിയെടുത്ത്.

ഇക്കഴിഞ്ഞ 15നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്. ഇതിൽ FG 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം.

ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്ന് പറഞ്ഞാണ് ഇയാൾ സുകുമാരിയമ്മയിൽ നിന്ന് ടിക്കറ്റുകൾ തിരികെ വാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറി ടിക്കറ്റും ഇയാൾ തിരികെ നൽകി.

‘തനിക്ക് ലോട്ടറിയടിച്ചെന്നും ഈ ടിക്കറ്റ് എടുത്തയാൾ പണമില്ലാത്തതിനാൽ ടിക്കറ്റ് തിരികെ നൽകിയതാണെന്നും’, കണ്ണൻ പാളയത്തുള്ള മറ്റൊരു വഴിയോര കച്ചവടക്കാരനോട് പറഞ്ഞതാണ് തട്ടിപ്പ് പൊളിച്ചത്. ലോട്ടറി ലഭിച്ചതിന് സുഹൃത്തുക്കൾക്ക് ഇയാൾ മധുരവും വിതരണം ചെയ്‌തു.

വഴിയോര കച്ചവടക്കാർ വഴി വിവരമറിഞ്ഞ സുകുമാരിയമ്മ മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണൻ ലോട്ടറി വകുപ്പിൽ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതുമായി സംബന്ധിച്ച് പൊലീസ് ലോട്ടറി വകുപ്പിന് റിപ്പോർട്ട് നൽകും.

0Shares