
ബേക്കല്‍ / കാസർകോട്: ലാഭവിഹിതം വാഗ്‌ദാനം നല്‍കി ഓൺലൈന്‍ വഴി തൃക്കണ്ണാട് സ്വദേശിയുടെ 31,92,785 രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശികളായ നാല് പ്രതികൾ റിമാണ്ടിൽ. ബേക്കല്‍ ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കിൻ്റെ കീഴിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്‌തത് .
മലപ്പുറം താനൂര്‍ അഞ്ചുഡി പുതിയ കടപ്പുറം മുക്കാട്ടില്‍ ഹൗസില്‍ റിസാന്‍ മുബഷീര്‍ (23), താനൂര്‍ കോര്‍മന്തല പുറഞ്ഞിൻ്റെ പുരക്കല്‍ പി.പി അര്‍സല്‍മോന്‍ (24), പരിയാപുരം മോയിക്കല്‍ ഒട്ടുമ്പുറംവീട് ഫാറൂക്ക്പള്ളി എം.അസീസ് (31), കോര്‍മാന്‍ കടപ്പുറം ചെക്കിഡെൻ്റെപ്പുരയില്‍ സി.പി.താജുദ്ദീന്‍ എന്ന സാജു (40), എന്നിവരാണ് റിമാണ്ടിലായത്.

തൃക്കണ്ണാട് മാരന്‍ വളപ്പ് സഞ്ജയ് കുമാര്‍ കൃഷ്‌ണയുടെ പരാതിയിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തത്. ലാഭവിഹിതം നല്‍കാമെന്ന വ്യവസ്ഥയില്‍ ജോനാഥന്‍ സൈമണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ സ്റ്റാര്‍ട്ടജിസ്റ്റ് സെന്റ് എന്ന വാട്ടസ് ആപ്പ് ഗ്രൂപ്പ് വഴിയും അൽപാക്‌സിപ്രോ എന്ന ട്രേഡിംഗ് ആപ്പ് വഴിയും 2024 ജനുവരി എട്ട് മുതല്‍ ഫെബ്രുവരി ആറ് വരെയുള്ള പല ദിവസങ്ങളിലായി വിവിധ അകൗണ്ടുകളിലേക്ക് 31,92,785 രൂപവാങ്ങി ലാഭവിഹിതമോ മുതലോ തിരികെ നല്‍കാതെ വഞ്ചിച്ചു എന്നാണ് കേസ്.
ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിളെയാണ് റിമാണ്ട് ചെയ്‌തത്. അന്വേഷണ സംഘത്തിലെ സി.ഐ അരുണ്‍ഷാ, എ.എസ്.ഐ ജോസഫ്, ജയപ്രകാശ്, സിനീയര്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക്, രാഗേഷ്, സീമ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
