
തൃശൂർ: സുരേഷ് ഗോപിക്കായി തൃശൂരിൽ എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് (ഇ.ഡി) അരങ്ങൊരുക്കുകയാണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്‌തീന്‍ എം.എൽ.എ. തെരഞ്ഞെടുപ്പ് ജോലിയാണ് ഇ.ഡി തൃശൂരിൽ ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായിട്ടായിരുന്നു കരുവന്നിരൂലെ സുരേഷ് ഗോപിയുടെ പദയാത്ര.
അരവിന്ദാക്ഷൻ്റെ 91 വയസ്സായ അമ്മയ്ക്ക് 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ സി.പി.എം മണ്ഡലം കാൽനട ജാഥാ സമാപനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എ.സി മൊയ്‌തീൻ പ്രതികരിച്ചത്.
ഒരു സന്ദർഭം കിട്ടിയിപ്പോൾ തൃശൂർ ജില്ല അവർ തെരഞ്ഞെടുത്തതിന് കാരണമുണ്ട്. ഞാൻ ഇതങ്ങ് എടുക്കുവാ എന്നു പറഞ്ഞവന്, ഞാൻ തൃശൂരിൽ മത്സരിക്കുമെന്ന് അമിത് ഷായുടെ മുമ്പിൽ സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിച്ചയാൾക്ക് അരങ്ങൊരുക്കുകയാണ് തൃശൂരിൽ. അതിന് ഇ.ഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്. അതിൻ്റെ ഭാഗമായാണ് ഇദ്ദേഹത്തിൻ്റെ പദയാത്ര. ഞങ്ങള്‍ക്ക് അതിലൊന്നും ആക്ഷേപമില്ലെന്നും എ.സി മൊയ്‌തീൻ പറഞ്ഞു.

ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷണം നടത്തി, കേസെടുത്ത് കമ്മിറ്റിയെ പ്രയോജനപ്പെടുത്തി പത്തെഴുപത്തി രണ്ട് കോടി രൂപ തിരിച്ചു പിടിച്ച്, 17 കോടി രൂപ സര്‍ക്കാര്‍ ബാങ്കിലും കൊടുത്ത് നിക്ഷേപകര്‍ക്ക് പണം കൊടുത്തു കൊണ്ടിരിക്കുകയാണ്. ആധാരങ്ങളൊക്കെ ഇ.ഡി എടുത്തുകൊണ്ടു പോയി.
ഇ.ഡിക്ക് പരിശോധിക്കണമെങ്കില്‍ അതിൻ്റെ കോപ്പി പോരേ? കമ്പ്യൂട്ടറില്‍ നിന്നുള്ള ലിസ്റ്റ് പോരേ? എന്താ നിങ്ങളുടെ ഉദ്ദേശ്യം? സഹകരണ ബാങ്കുകളൊക്കെ കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് പറയുന്നത്. അരവിന്ദാക്ഷൻ്റെ 91 വയസ്സായ അമ്മയ്ക്ക് 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തു. ഇതാണ് അവസ്ഥ, മൊയ്‌തീൻ പറഞ്ഞു.
