
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 90 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി കുറ്റപത്രം. ആദ്യഘട്ട കുറ്റപത്രമാണ് ഇ. ഡി കോടതിയിൽ സമർപ്പിച്ചത്. ആദ്യഘട്ട കുറ്റപത്രത്തിൽ 55 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. എ.കെ ബിജോയ് ആണ് കേസിലെ ഒന്നാം പ്രതി. സി.പി.എം നേതാവ് അരവിന്ദാക്ഷൻ കേസിലെ 13ാം പ്രതിയാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആറ് വലിയ പെട്ടികളിലായാണ് ഇ.ഡി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലൻ കേസിൽ 32-ാം പ്രതിയാണ്. 12,000 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
കുറ്റപത്രത്തിൽ 50 വ്യക്തികളും അഞ്ച് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഒന്നാം പ്രതി ബിജോയിയുടെ ഉടസ്ഥതയിലുള്ള മൂന്നു കമ്പനികളും മറ്റൊരു പ്രതിയായ പി.പി കിരണിൻ്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളുമാണ് കുറ്റപത്രത്തിൽ ഇ.ഡി വ്യക്തമാക്കിയിട്ടുള്ള അഞ്ച് കമ്പനികൾ.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം നടന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
