ലഹരിവേട്ട ശക്തമാക്കി; കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയത് 73 കാരന്‍, കാറിൽ 90 കിലോ കഞ്ചാവ് കടത്ത് കേസിൽ പോലീസ് പിടികൂടി അറസ്റ്റ് ചെയ്‌തു

You are currently viewing ലഹരിവേട്ട ശക്തമാക്കി; കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയത് 73 കാരന്‍, കാറിൽ 90 കിലോ കഞ്ചാവ് കടത്ത് കേസിൽ പോലീസ് പിടികൂടി അറസ്റ്റ് ചെയ്‌തു

മഞ്ചേശ്വരം / കാസർകോട്: കാറിൽ 90 കിലോ കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വരാന്‍ സംഘത്തിന് പണം നല്‍കിയ ബന്തിയോട് സ്വദേശിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി അജീഷും സംഘവും അറസ്റ്റ് ചെയ്‌തു. ബന്തിയോട് അടുക്ക ബൈതലയിലെ ഷേക്കാലി (73) ആണ് അറസ്റ്റിലായത്.

മൂന്ന് മാസം മുമ്പ് പൈവളിഗെ ബായിക്കട്ടയില്‍ സ്വിഫ്റ്റ് കാറില്‍ കടത്തി കൊണ്ടുവന്ന 90 കിലോ കഞ്ചാവ് മഞ്ചേശ്വരം പൊലീസ് പിടികൂടിയിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരില്‍ ഒരാളെ പിടികൂടുകയും ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ തേരേശ്ശേരി സ്വദേശി ബഷീറിനെയാണ് സംഭവ സ്ഥലത്ത് നിന്നും പിടികൂടിയത്. ഓടി രക്ഷപ്പെട്ട ഒരു പ്രതിയെ പിന്നീട് പിടികൂടി.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്‌തതോടെയാണ് ഷേക്കാലിയാണ് കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയത്. ഇതോടെ ഷേക്കാലിയെ അന്വേഷിച്ച് പൊലീസ് പല പ്രാവശ്യം എത്തിയെങ്കിലും കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധനക്ക് എത്തുകയും വീടിന് സമീപത്ത് നിന്നും ഷേക്കാലിയെ പിടികൂടുകയായിരുന്നു. ഉപ്പള, മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളാണ് ഷേക്കാലിയും മക്കളുമെന്ന് പൊലീസ് പറഞ്ഞു.

ഷേക്കാലിയുടെ അഞ്ചുമക്കളില്‍ രണ്ടുപേര്‍ മയക്കുമരുന്ന് കേസില്‍ കര്‍ണാടകയില്‍ ജയിലിലാണ്. മറ്റൊരു മകന്‍ മലപ്പുറത്ത് കഞ്ചാവ് കടത്തിയ കേസില്‍ 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. മറ്റൊരു മകനെ മാസങ്ങള്‍ക്ക് മുമ്പ് കുമ്പള പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ഒരു മകൻ്റെ ഭാര്യയെ കുമ്പള എക്‌സൈസ് സംഘം അടുക്കത്തെ വാടക വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവുമായി രണ്ട് മാസം മുമ്പ് പിടികൂടിയിരുന്നു.

0Shares