764 ദിവസങ്ങളായി ഒരു സമരം, അതില്‍ 35 ദിവസമായി നിരാഹാര സമരം; അനുജനെ കൊന്നവര്‍ക്ക് ശിക്ഷ ലഭിക്കാനായി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ശ്രീജിത്തിന്റെ സമരവഴികളിലൂടെ ഒരു യാത്ര

  • Post category:news
  • Reading time:2 mins read
You are currently viewing 764 ദിവസങ്ങളായി ഒരു സമരം, അതില്‍ 35 ദിവസമായി നിരാഹാര സമരം; അനുജനെ കൊന്നവര്‍ക്ക് ശിക്ഷ ലഭിക്കാനായി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ശ്രീജിത്തിന്റെ സമരവഴികളിലൂടെ ഒരു യാത്ര

തിരുവനന്തപുരം: 764 ദിവസങ്ങളായി ഒരു സമരം. 35 ദിവസമായി നിരാഹാര സമരം. മരിച്ചു കഴിയുമ്പോൾ ധീരനായി വാഴ്ത്തപ്പെടാനായിരിക്കും ഒരു പക്ഷേ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍റെ വിധി. പക്ഷെ അയാള്‍ക്കും കുടുംബത്തിനും തങ്ങള്‍ ഈ ജനാധിപത്യരാജ്യത്ത് ജീവിച്ചിരിക്കുമ്പോൾ തന്നെ നീതി ലഭിക്കുമോ എന്നാണറിയേണ്ടത്. തന്റെ സഹോദരന്‍ ശ്രീജിവിനെ 2 വർഷം മുൻപ് കൊന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻനായാണ് ഈ ജ്യേഷ്ഠന്‍റെ സമരം.

2015 ഡിസംബര്‍ 11 മുതലാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്തിന്റെ പോരാട്ടം ആരംഭിക്കുന്നത്. 2014 മെയ് 21നാണ് ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അയല്‍ക്കാരിയായ യുവതിയുമായി പ്രണയത്തിലായതാണ് ശ്രീജിവിന്റെ കൊലപാതകത്തിന് കാരണമെന്നും യുവതിയുടെ വീട്ടുകാര്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് ശ്രീജിവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. അടിവസ്ത്രത്തില്‍ സൂക്ഷിച്ച് വിഷം ലോക്കപ്പിലേക്ക് കടത്തിയെന്നും അത് കുടിച്ച് ശ്രീജിവ് ആത്മഹത്യ ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ശ്രീജിത്തോ കുടുംബമോ അത് വിശ്വസിക്കാന്‍ തയ്യാറല്ല. കാരണം മരണപ്പെട്ട ശ്രീജിവിന്റെ ശരീരത്തിലെമ്പാടും മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു.

ശ്രീവിജിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണ് എന്ന് കാണിച്ച് ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാരും എസ്‌.ഐ ഫിലിപ്പോസും ചേര്‍ന്ന് ശ്രീജിവിനെ മര്‍ദിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. അതിന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതാപചന്ദ്രന്റെയും വിജയദാസിന്റെയും സഹായവും കിട്ടി. മസഹര്‍ തയ്യാറാക്കിയ എസ്‌.ഐ ഡി. ബിജു കുമാര്‍ വ്യാജ രേഖയുണ്ടാക്കിയതായും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.

കൂടാതെ വിഷം ശ്രീജീവ് ലോക്കപ്പില്‍ എത്തിച്ചതല്ലെന്നും പോലീസ് ബലമായി കഴിപ്പിച്ചതാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വ്യക്തമായി. ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് ശിക്ഷിക്കണമെന്നും വകുപ്പ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടാകാതെ വന്നതോടെയാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. തുടര്‍ച്ചയായ നിരാഹാര സമരങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. വീണ്ടും കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കേരളാ സര്‍ക്കാര്‍.

അടുത്ത കാലം വരെ ഒറ്റയാള്‍ പോരാട്ടമായി തുടര്‍ന്ന ശ്രീജിത്തിന്റെ സമരത്തിന് ഇപ്പോള്‍ വലിയ പിന്തുണ ലഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ അവനു വേണ്ടി ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രമുഖന്‍ അല്ലാത്ത ശ്രീജിത്തിനു വേണ്ടി എല്ലാവരും ഒന്നായി കൈകോര്‍ത്തിരിക്കുകയാണ്. നിവിന്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ ഈ യുവാവിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നു.  ഈ മനുഷ്യന്‍ തെരുവില്‍ മരിച്ചു വീഴാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണം ആരംഭിച്ചിരിക്കുന്നത്.

0Shares