
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള ബജറ്റ് ചെലവ് വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം നിയമ സഭയിൽ വെച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ട്. 2016-17 കാലത്ത് 3998.42 കോടി രൂപയായിരുന്നു റോഡുകളുടെ വികസനത്തിനായി സംസ്ഥാന ബജറ്റ് നീക്കിവെച്ച ഫണ്ട്. ഇത് 2021-22ൽ 5939.41 കോടി രൂപയായി വർദ്ധിച്ചു. ഇത് ബജറ്റ് ഫണ്ട് മാത്രമാണ്.
കിഫ്ബി വഴി ഇതിനെക്കാൾ അധികം തുക റോഡ് വികസനത്തിനായി ഇറങ്ങിയിട്ടുണ്ട്. 2023 മാർച്ച് 31 വരെ 37512.43 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം കൊടുത്തതെന്ന് സാമ്പത്തിക സർവ്വേ പറയുന്നു.
2010-11 കാലത്ത് 23,242 കിലോമീറ്റർ ദൈർഘ്യമാണ് കേരളത്തിലെ പൊതുമരാമത്ത് റോഡുകൾക്കുണ്ടായിരുന്നത്. തൊട്ടടുത്ത പതിറ്റാണ്ടിൽ (2011-21) ഇത് 29,522 കിലോമീറ്ററായി വളർന്നു. ആകെ 6,280 കിലോമീറ്റർ വർദ്ധന.
1968-69 കാലത്ത് 14,353 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇത് 1971-72 കാലത്ത് 14,718 കിലോമീറ്ററായി നേരിയ തോതിൽ വളര്‍ന്നു. 1980-81 കാലത്ത് 16,569 കിലോമീറ്ററായി ഇത് കുറെക്കൂടി മെച്ചപ്പെട്ടു. 1990-91 കാലയളവിൽ വളർച്ച 19,836 കിലോമീറ്ററായി.

2000-01 കാലത്ത് 21,347 കിലോമീറ്റർ ദൈർഘ്യമായി സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകൾക്ക്. 2010-11 കാലത്ത് 23,242 കിലോമീറ്ററിലേക്ക് ഉയർന്നു. ഇതുവരെയുള്ള വളര്‍ച്ച പരമാവധി 3000-4000 കിലോമീറ്റർ എന്ന നിലയിലായിരുന്നു. 2011 മുതൽ 2021 വരെയുള്ള കാലത്ത് ഇരട്ടിയോളമായി മാറി.
“കേരളത്തിലെ റോഡ് നിർമ്മാണത്തിലെ ഗണ്യമായ മുന്നേറ്റത്തിന് കാരണം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പശ്ചാത്തല സൗകര്യ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിർണായക മേഖലയായ റോഡ് നിർമ്മാണത്തിൽ കേരള സർക്കാർ ചെലവ് വർധിപ്പിച്ചതാണ്” എന്ന് സാമ്പത്തിക സർവ്വേ ചൂണ്ടിക്കാട്ടുന്നു. 2016ന് ശേഷം കേരളത്തിലെ റോഡുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിൻ്റെ പ്രധാന സവിശേഷത പുതിയ റോഡുകളുടെ നിർമ്മാണത്തിനും, റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നൽകിയ പ്രാധാന്യമാണെന്ന് സാമ്പത്തിക സർവ്വേ വിശദീകരിക്കുന്നുണ്ട്.
സർക്കാർ ഈ കാലയളവിൽ, ജംഗ്ഷൻ മെച്ചപ്പെടുത്തൽ, മികച്ച കാൽനട സൗകര്യങ്ങൾ, യൂട്ടിലിറ്റി ഡക്റ്റുകൾ, സാങ്കേതിക തിരുത്തലുകൾ ഉൾപ്പെടുത്തി റോഡുകൾ പുനർനിർമ്മിക്കൽ, അറ്റകുറ്റപ്പണി കരാറുകൾ എന്നിവയിലൂടെ സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ (എംഡിആർ), സിറ്റി റോഡുകൾ എന്നിവ വികസിപ്പിച്ചെടുത്തു.
സംസ്ഥാന പാതകളുടെയും, പ്രധാന ജില്ലാ റോഡുകളുടെയും വീതികൂട്ടൽ, വിദഗ്‌ധ രൂപകൽപ്പനയും മതിയായ ഡ്രെയിനേജ് സൗകര്യവും ഉറപ്പാക്കൽ, ദേശീയപാതകൾ നാലുവരിയാക്കി വീതികൂട്ടൽ, റോഡുകളുടെ ഉപരിതലം, ബൈപാസുകളുടെയും മേൽപ്പാലങ്ങളുടെയും നിർമാണം തുടങ്ങിയവ വലിയ തോതിൽ നടപ്പാക്കി.
