
2019 സാമ്പത്തീക വര്‍ഷത്തെ ആദ്യ ആറുമാസ പാദത്തില്‍( ഏപ്രിൽമുതൽ സെപ്റ്റംബർവരെ) രാജ്യത്തെ വിദേശകടത്തില്‍ 1452 കോടി ഡോളറിന്‍റെ (1.04 ലക്ഷം കോടി രൂപ) വർധന. കഴിഞ്ഞ സെപ്റ്റംബർവരെയുള്ള രാജ്യത്തെ വിദേശകടം 39.76 ലക്ഷം കോടി രൂപ (55,752 കോടി ഡോളർ) കവിഞ്ഞു. 2019 മാർച്ച് അവസാനം ഇത് 54,300 കോടി ഡോളർ (38.72 ലക്ഷം കോടി രൂപ) ആയിരുന്നു. വിദേശകടത്തിൽ കൂടുതലും വാണിജ്യവായ്പകളാണ്.
മൊത്തം വിദേശകടത്തിന്‍റെ 38.8 ശതമാനം വരുമിത്. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം 23.8 ശതമാനമാണ്. വിവിധ ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള ദീർഘകാലവായ്പകൾ 44,840 കോടി ഡോളർ (31.98 ലക്ഷം കോടി രൂപ) വരും. ജൂൺ മാസത്തെക്കാൾ 103 കോടി ഡോളറിന്‍റെ വർധനയുണ്ടായിട്ടുണ്ട്. വായ്പകളിൽ 51.9 ശതമാനവും യു.എസ്. ഡോളറിലുള്ളതാണ്. രൂപയിൽ 34.4 ശതമാനവും യെന്നിൽ 5.2 ശതമാനവും വായ്പകളുണ്ട്.

ഇന്ത്യയ്ക്ക് ഏറ്റവുംകൂടുതൽ വായ്പ നൽകിയ രാജ്യം ജപ്പാനാണ്. ദീർഘകാലവായ്പകളാണ് ഇവയിലധികവും. ഇന്ത്യയുടെ വിദേശകടത്തിൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നുള്ള വായ്പയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2018 സെപ്റ്റംബറിലെ 560 കോടി ഡോളറിൽനിന്ന് 2019 സെപ്റ്റംബറിൽ 540 കോടി ഡോളറായാണ് കുറഞ്ഞത്. 2014-ൽ ബ്രിക്സ് രാജ്യങ്ങൾ തുടങ്ങിയ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിൽനിന്ന് ഇന്ത്യ 2018 അവസാനം വരെയുള്ള കണക്കുപ്രകാരം 30,900 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്.
പ്രധാനമായും റോഡ്, ഊർജം, ജലവിതരണം എന്നീ മേഖലകളിലെ വികസനപ്രവർത്തനങ്ങൾക്കാണ് ഈ പണം ഉപയോഗിക്കുന്നത്. 2019 സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം രാജ്യത്തെ മൊത്തം കടബാധ്യത 91.01 ലക്ഷം കോടി രൂപയാണ്. 76.66 ലക്ഷം കോടി രൂപയുടെ ആഭ്യന്തര കടബാധ്യത അടക്കമാണിത്.
