
ജെയിംസ് കാമറൂണിന്‍റെ അവതാർ: ദി വേ ഓഫ് വാട്ടർ ആഗോള ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. 441.6 മില്ല്യണ്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്പാടും 500 മില്ല്യണ്‍ ഡോളര്‍ എന്ന നാഴികകല്ലും പിന്നിട്ടു. അവതാര്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയേക്കാം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ക്രിസ്മസ് അവധി തുടങ്ങുന്നതോടെ കളക്ഷന്‍ നിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രതീക്ഷ. ലോക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാര്‍ ആദ്യഭാഗത്തിനാണ്. പതിമൂന്ന് വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല. ദ വേ ഓഫ് വാട്ടര്‍ അതിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവതാർ 2 ഇപ്പോൾ ഇന്ത്യന്‍ ബോക്സോഫീസിൽ 200 കോടിക്ക് അടുത്ത് കുതിക്കുകയാണ്. ഡിസംബർ 21 ന് ആറാം ദിവസം നേടിയത് ഇരട്ട അക്കത്തിൽ ആണെന്നാണ് ആദ്യ ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് 13.50 കോടി രൂപ നേടി ഈ ചിത്രം ഇന്ത്യയിലെ മൊത്തം കളക്ഷൻ 193.30 കോടി രൂപയായി. പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്‍റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്‍റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്.
