
കാസര്‍കോട്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ പനയാലില്‍ 2000 വര്‍ഷം പഴക്കമുള്ള ചെങ്കല്ല് അറ കണ്ടെത്തി. കഷ്ടിച്ച് ഒരാൾക്ക് ഇറങ്ങാൻ പാകത്തിൽ ഒരു ദ്വാരമണ് ആദ്യം ശ്രദ്ധയിൽപെട്ടത്. പിന്നീട് നാട്ടുകാർ അതിനകത്ത് ഇറങ്ങി നോക്കിയപ്പോൾ അതി ഭംഗിയായി കൊത്തി എടുത്തരീതിയിൽ ഒരു അറ തന്നെ മണ്ണിനടിയിൽ ഉണ്ട്. പനയാൽ, കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാടിനു സമീപത്തെ എം മധുസൂദനന്‍ നമ്പ്യാര്‍, എം പാര്‍വതി അമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിൽ ഈ അറ കണ്ടത്.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസികളും നാട്ടുകാരും സ്ഥലത്ത് എത്തി. പിന്നീട്
കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാര്‍ കോറോത്ത് സ്ഥലത്തെത്തി ഈ ചെങ്കല്ല് അറ പരിശോധിച്ചു. മഹാശില സംസ്‌കാരത്തിൻ്റെ ചരിത്രശേഷിപ്പുകളായ ചെങ്കല്ലറയാണ് പനയാലില്‍ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കല്‍പ്പാറ തുരന്ന് വൃത്താകൃതിയില്‍ നിര്‍മ്മിച്ച ചെങ്കല്ലറയുടെ ഉള്‍ഭാഗത്തുനിന്ന് പുറത്തേക്കുള്ള കവാടം അടച്ചുവച്ച നിലയിലാണ്. പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, നിധിക്കുഴി, കല്‍പ്പത്തായം എന്നീ പേരുകളിലും ചെങ്കല്ലറകള്‍ അറിയപ്പെടുന്നുണ്ട്. മഹാശിലായുഗ കാലത്തെ മറ്റൊരു ശിലാസ്മാരകമായ കുടക്കല്ലുകള്‍ സമീപപ്രദേശമായ മുനക്കല്ല്, കരിപ്പാടകം, കൊളത്തൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോഴുമുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വിവരം അറിഞ്ഞതിനെ തുടർന്ന് നിരവധി ആളുകളാണ് ചെങ്കല്ല് അറ കാണാൻ പ്രദേശത്തേക്ക് എത്തുന്നത്.
ചെങ്കല്ലറ സംരക്ഷിക്കാനാണ് തീരുമാനമെന്ന് കുടുംബം അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭന, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ കെ രാജന്‍, കൂക്കള്‍ തറവാട് മുന്‍ പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ നായര്‍, കെ പവിത്രന്‍, അരുണ്‍ പനയാല്‍, സി സന്തോഷ്, കെ പ്രകാശന്‍, കെ തമ്പായി അമ്മ, എ ഭാരതി, എ നളിനി, പി.സി നാരായണന്‍, കെ രാഘവന്‍, കെ ബാലകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ചെങ്കല്ലറ കാണാന്‍ എത്തിയിരുന്നു.
