കര്‍ഷകര്‍ക്ക് ബാങ്ക് 1,759 കോടി വായ്‌പ നല്‍കും; നബാര്‍ഡില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്‌പയെടുത്ത് നല്‍കുന്നതിന് നടപടി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കര്‍ഷകര്‍ക്ക് ബാങ്ക് 1,759 കോടി വായ്‌പ നല്‍കും; നബാര്‍ഡില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്‌പയെടുത്ത് നല്‍കുന്നതിന് നടപടി

തിരുവനന്തപുരം: പലിശ നിരക്കില്‍ ഇളവുവരുത്തി സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് വായ്‌പ നല്‍കണമെന്ന് ആവശ്യപ്പെട്ട് നബാര്‍ഡുമായി ചര്‍ച്ച നടത്തുമെന്ന് പ്രസിഡണ്ട് സി.കെ ഷാജിമോഹൻ അറിയിച്ചു.

കേരള ബാങ്കിനുള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ വായ്‌പ അനുവദിക്കുമ്പോള്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് വായ്‌പ നൽകുന്നത് ഉയര്‍ന്ന പലിശ നിരക്കിലാണ്. കുറഞ്ഞ പലിശ നിരക്കില്‍ നബാര്‍ഡ് വായ്‌പ നല്‍കാൻ തയാറായാല്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ പലിശയ്ക്ക് കാര്‍ഡ് ബാങ്കില്‍ നിന്ന് വായ്‌പ നനൽകാൻ കഴിയും.

ബാങ്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഈ വര്‍ഷം 1,759 കോടി രൂപ വായ്‌പ നല്‍കും. കാര്‍ഷികേതര വായ്‌പയായി 2,297 കോടിയും നല്‍കും. ഇതിനു പുറമേ 250 കോടി രൂപ നബാര്‍ഡില്‍ നിന്ന് കുറഞ്ഞപലിശയ്ക്ക് വായ്‌പയെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കും.

താലൂക്ക് തലത്തില്‍ 77 ബാങ്കുകളിലൂടെയാണ് ഈ വായ്‌പകള്‍ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,311 കോടി കാര്‍ഷിക വായ്‌പ നൽകി. കാര്‍ഷികേതര വായ്‌പകള്‍ക്ക് 1,496 കോടിയും നല്‍കി.

പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്ക് കൂടിശിക നിവാരണ പദ്ധതിക്ക് നിലവില്‍ നല്‍കുന്ന തുകക്ക് പുറമേ 77 ലക്ഷം അധികം തുക സ്പെഷല്‍ ഇൻസെണ്ടീവായി നല്‍കും. കൃത്യമായി വായ്‌പ തിരിച്ചടയ്ക്കുന്നവര്‍ക്ക് 4,500 രൂപ വരെ സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രാഥമിക ബാങ്കുകള്‍ക്ക് 11.5 ശതമാനം ലാഭവിഹിതം നല്‍കും. അഞ്ചുശതമാനം താഴെ കുടിശികയുള്ള ബാങ്കുകള്‍ക്ക് 30,000 രൂപവരെയും 10 ശതമാനത്തില്‍ താഴെ കുടിശികയുള്ള ബാങ്കുകള്‍ക്ക് 20,000 രൂപവരെയും 25 ശതമാനത്തില്‍ താഴെ കുടിശികയുള്ള ബാങ്കുകള്‍ക്ക് 12,000 രൂപവരെയും സ്പെഷ്യല്‍ ഇൻസെണ്ടീവ് നല്‍കും.

0Shares