
യു.പി സ്വദേശിനിയായ 16 വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇകറാര്‍ ആലം(18), അജാജ്(25), ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കസബ പോലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് . വാരണാസിയില്‍ നിന്ന് പാട്ന-എറണാകുളം എക്സ്പ്രസില്‍ തൻ്റെ ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
ട്രെയിനിലുണ്ടായിരുന്ന യു.പി സ്വദേശികളായ നാലുപേര്‍ പെണ്‍കുട്ടിയുടെ പുറകെകൂടുകയും ചെന്നൈയിലിറങ്ങേണ്ടിയിരുന്ന പെണ്‍കുട്ടിയെ ഇറങ്ങാന്‍ സമ്മതിക്കാതെ ഇവര്‍ ബലമായി ട്രെയിനില്‍ പിടിച്ചുവയ്ക്കുകയായിരുന്നു.

പിന്നീട് പാലക്കാട് ഇറക്കിയശേഷം ഇവര്‍ ബസിലാണ് പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ പോലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ്ലൈന് കൈമാറി. തുടര്‍ന്ന് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
