
സംസ്ഥാനത്തെ ഗൗരവകരമായ സാഹചര്യം കണക്കിലെടുത്താണ് സർക്കാർ 144 പ്രഖ്യാപിച്ചത്. സാഹചര്യം പരിഗണിച്ച് ഇതിനോട് യോജിക്കേണ്ടി വരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ആരോഗ്യ സുരക്ഷയെ സംബന്ധിച്ച സർക്കാരിന്‍റെ തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഒക്ടോബർ 31 വരെ കെ.പി.സി.സി നിലപാട് ഇങ്ങനെ തന്നെയായിരിക്കുമെന്നും അധ്യക്ഷൻ വ്യക്തമാക്കി. കോൺഗ്രസ് നിയമലംഘനം നടത്തുമെന്നാണ് കെ.മുരളീധരൻ എം.പി. മാധ്യമങ്ങളോട് പ്രതികരിച്ചത്. സമരങ്ങൾക്ക് വിലങ്ങിടാനാണ് നിയന്ത്രണം എന്നാണ് മുരളീധരൻ ആരോപിച്ചത്. മുരളീധരന്‍റെ നിലപാട് കോൺഗ്രസിന്റേതല്ല വ്യക്തിപരമാണ് എന്ന് വ്യക്തമാക്കുകയാണ് കെ.പി.സി.സി.

കെ.പി.സി.സിയുടെ പ്രചാരണ വിഭാഗം ചുമതല രാജി വെച്ച മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കൾ സമരം നിർത്തിയതിൽ ഇടഞ്ഞു നിൽക്കുകയാണ്. ഇടർച്ചയുടെ അടിസ്ഥാനം സമരസ്തംഭനമല്ല മറിച്ച് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ് മുഖ്യ വിഷയമെന്നുമാണ് ഇന്ദിര ഭവനിലെ ചർച്ച. കെ.പി.സി.സി യെ വിമർശിച്ച് നിലവിൽ ലഭിക്കുന്ന അനുകൂല സാഹചര്യം ഇല്ലാതാക്കരുത് എന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.
