
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ജൂലൈ രണ്ടുവരെ 3308 പേർക്കായി 140,56,00,000 നൂറ്റി നാൽപ്പത് കോടി അമ്പത്താറ് ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. അപേക്ഷിച്ച എല്ലാവർക്കും അർഹതപ്പെട്ട തുക എത്രയും വേഗം തന്നെ വിതരണം ചെയ്യുന്നതാണെന്ന് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. പുരോഗതികൾ വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ ജെറോമിക്ക് ജോർജ് സെൽ സന്ദർശനം നടത്തിയിരുന്നു
എൻഡോസൾഫാൻ ദുരിത ബാധിതരിൽ ഇനിയും അപേക്ഷ നൽകാത്ത ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട് ഒ.പി. നമ്പർ ലഭ്യമായ ദുരിത ബാധിതർ എത്രയും പെട്ടെന്ന് ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കേണ്ടതാണ്. ലിസ്റ്റിൽ ഉൾപ്പെട്ടവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ അവകാശികൾ മതിയായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഒഫീസുകളിൽ നിന്നും അറിയാവുന്നതാണ്.

അതേസമയം, എൻഡോസൾഫാൻ ബാധിതർക്ക് ധനസഹായം ലഭ്യമാക്കാൻ വില്ലേജ് ഓഫീസുകളും അക്ഷയ കേന്ദ്രങ്ങളും ഞായറാഴ്ചയും തുറന്നു പ്രവർത്തിച്ചു. എല്ലാ താലൂക്ക് ഒഫീസുകളിലും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരായി. കളക്ട്രേറ്റിലെ ജീവനക്കാരും ഞായറാഴ്ച ഹാജരായി. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ധനസഹായത്തിൻ മേലുള്ള അപേക്ഷകളിൽ നടപടി സ്വീകരിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകൾ മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിൽ സ്വീകരിച്ചു വരുന്നത്.
