
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിൽലെ 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. സ്കൂൾ വാർഷികാഘോഷത്തിനിടെ വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്.
ആരുടെയും നില ഗുരുതരമല്ല. ഭക്ഷണം എത്തിച്ചത് കൊടുമണ്ണിലുള്ള ക്യാരമൽ ഹോട്ടലിൽ നിന്നുമാണ്. രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് 6 മണിക്കാണ്.
രാവിലെ നൽകിയ ഭക്ഷണം വൈകിട്ട് വരെ സ്കൂൾ അധികൃതർ പിടിച്ചുവച്ചെന്നാണ് ഹോട്ടൽ ഉടമയുടെ ആരോപണം.

കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് 19 കാരി അഞ്ജുശ്രീ പാർവ്വതി മരിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്താകെ ഹോട്ടലുകളിൽ കർശന പരിശോധന നടന്നുവരികയാണ്. അതേസമയം ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകൾക്ക് പിഴച്ചുമത്തി.
