
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കവര്‍ന്ന ബൈക്കുകള്‍ പൊലീസ് കണ്ടെത്തി. പയ്യന്നൂര്‍, മേല്‍പ്പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, മഞ്ചേശ്വരം, കാസര്‍കോട് തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഈയിടെയായി നിരവധി ബൈക്കുകള്‍ മോഷണം പോയിട്ടുണ്ട്. ഇതില്‍ പതിനൊന്നോളം ബൈക്കുകള്‍ പോലീസ് കണ്ടെത്തി. കാസര്‍കോട് നഗരത്തില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന കേസില്‍ അറസ്റ്റിലായ തെക്കില്‍ പാത്തൂര്‍ മഠം മാങ്ങാടന്‍ ഹൗസിലെ മുഹമ്മദ് നവാസിനെ(33) കോടതി റിമാണ്ട് ചെയ്തു.
റെയില്‍വെ സ്റ്റേഷനുകളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇരുചക്ര വാഹന മോഷണം വര്‍ധിക്കുകയാണ്. വാഹന ഉടമകള്‍ ഇരുചക്രവാഹനങ്ങളില്‍ താക്കോല്‍ വെക്കുന്നത് നിരീക്ഷിച്ച് ഇത്തരം വാഹനങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കാസര്‍കോട് സി.ഐ പി.അജിത്കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നവാസിനെ അറസ്റ്റ് ചെയ്തത്. ആലംപാടി റഹ്‌മാനിയ നഗറിലെ അഷ്‌റഫലിയുടെ ബൈക്ക് കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഏപ്രില്‍ രണ്ടിന് ഉച്ചയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാണ്ടിന് സമീപത്തെ ഹോട്ടലിന് സമീപത്തെ ഓട്ടോ മൊബൈല്‍സ് സ്‌പെയര്‍ പാർട്‌സ് കടക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് നവാസ് മോഷ്ടിച്ചു എന്നാണ് കേസ്.
ബൈക്ക് മോഷണത്തിന് പുറമെ പണമടങ്ങിയ നേര്‍ച്ചപ്പെട്ടി മോഷണവും നവാസ് നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്ക് കടക്ക് മുന്നില്‍ നിര്‍ത്തുന്ന നവാസ് നേര്‍ച്ചപ്പെട്ടി ഉണ്ടോയെന്ന് ഉറപ്പാക്കും. നേര്‍ച്ചപ്പെട്ടി ഉണ്ടെങ്കില്‍ ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഹെല്‍മറ്റ് നേര്‍ച്ചപ്പെട്ടിക്ക് സമീപം വെക്കും. തുടര്‍ന്ന് ഹെല്‍മറ്റ് മറയാക്കി നേര്‍ച്ചപ്പെട്ടി കൈക്കലാക്കുന്നു. മോഷ്ടിച്ച ബൈക്ക് നവാസ് വില്‍പ്പന നടത്താറില്ല. പിന്നീട് ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
