
സംസ്ഥാനത്ത് മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കകാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണമേർപ്പെടുത്തിയാണ് വിജ്ഞാപനം. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തിൽ ഇനിമുതലുള്ള എല്ലാ പി.എസ്‍.സി നിയമനങ്ങൾക്കും സംവരണം ബാധകമാണ്.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം തീരുമാനിച്ചെങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്..സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് കെ.എസ്എസ്ആറിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
പൊതുവിഭാഗത്തിൽ നിന്നായിരിക്കും പത്ത് ശതമാനം സംവരണം. അതിനാൽ ഇത് മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആനുകൂല്യം ലഭിക്കും. സാമ്പത്തിക സംവരണം നടപ്പാക്കാത്തതിൽ എൻ.എസ്.എസ് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരുന്നത്.
