
മഞ്ചേശ്വരം: കാസര്‍കോട് ജില്ലയിലെ ഹൊസങ്കടിയിൽ മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് യുവാവിന് വെടിയേറ്റ സംഭവത്തിൽ തോക്ക് ബെംഗളൂരുവിൽനിന്ന് കണ്ടെടുത്തു. ബദിയടുക്ക സ്വദേശിയായ സിറാജുദ്ദീനാണ് വെടിയേറ്റത്.
ആക്രമണത്തിന് പിന്നില്‍ മഞ്ചേശ്വരം മിയാപദവിലെ അബ്ദുറഹ്‌മാനാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സിറാജുദ്ദീനെ വെടിവെച്ച ശേഷം കർണാടകയിലേക്ക് രക്ഷപ്പെട്ട ഇയാൾക്കെതിരേ അന്വേഷണം ഊർജിതമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കാസർകോട് കോടതിയിൽ കീഴടങ്ങി.

കോടതി പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെത്തിയത്. ബെംഗളൂരുവിലെ താമസസ്ഥലത്തുനിന്നാണ് തോക്ക് കണ്ടെടുത്തത്. മഞ്ചേശ്വരം എസ്.ഐ. ബാലചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
