ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരെങ്കിലും ഏല്‍പ്പിച്ചു തന്നിട്ടുണ്ടോ?, ശങ്കര്‍ റൈയെപോലെ ഒരാള്‍ ഹിന്ദുവല്ല എന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അല്‍പ്പത്തം എങ്ങനെയാണ് വന്നത്?; ചെന്നിത്തലയുടെ ‘കപട ഹിന്ദു’ പരാമർശത്തിനെതിരെ പിണറായി വിജയന്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരെങ്കിലും ഏല്‍പ്പിച്ചു തന്നിട്ടുണ്ടോ?, ശങ്കര്‍ റൈയെപോലെ ഒരാള്‍ ഹിന്ദുവല്ല എന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അല്‍പ്പത്തം എങ്ങനെയാണ് വന്നത്?; ചെന്നിത്തലയുടെ ‘കപട ഹിന്ദു’ പരാമർശത്തിനെതിരെ പിണറായി വിജയന്‍

മഞ്ചേശ്വരം/ കാസര്‍കോട്: ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മഞ്ചേശ്വരത്ത് പറഞ്ഞു. മഞ്ചേശ്വരത്തെ ഇടത് മുന്നണി, എൻ.ഡി.എ സ്ഥാനാർത്ഥികൾ കപടഹിന്ദുക്കളാണെന്ന ചെന്നിത്തലയുടെ പരാമർശത്തിനെതിരെയാണ് പ്രധാനമായും പിണറായി ആഞ്ഞടിച്ചത്.

‘ വലിയ തോതില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാനാണല്ലോ ശ്രമം നടക്കുന്നത്. അത് നാം തിരിച്ചറിയണം. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ആ സ്ഥാനത്തിന് ചേര്‍ന്ന ഒരു പദമാണോ ഈ സ്ഥാനാര്‍ത്ഥിയെ കുറിച്ച് പറഞ്ഞത്. കപട ഹിന്ദു എന്നല്ലേ പറഞ്ഞത്. ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരെങ്കിലും ഏല്‍പ്പിച്ചു തന്നിട്ടുണ്ടോ ഈ പ്രതിപക്ഷ നേതാവിന്‍റെ. ഇവിടെ ശങ്കര്‍ റൈയെപ്പോലൊരാള്‍ ഹിന്ദുവല്ലയെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അല്‍പ്പത്തം എങ്ങനെയാണ് വന്നത്. നമ്മളെ അങ്ങോട്ടൊക്കെ പറഞ്ഞാല്‍ നിങ്ങളെയെറിയാം നിങ്ങള്‍ എന്താണെന്ന്. ഈ മഞ്ചേശ്വരത്തെ സാധുക്കളുടെ മുന്‍പില്‍ വന്നിട്ടും അവിടേയും ഞാന്‍ ഇങ്ങനെ തന്നെയാണെന്ന് കാണിക്കേണ്ടതുണ്ടായിരുന്നോ എന്നാണ് പ്രതിപക്ഷ നേതാവിനോട് ചോദിക്കാനുള്ളത്.’- പിണറായി വിജയന്‍ പറഞ്ഞു.

ഈ പരിപാടിയില്‍ തടിച്ചുകൂടിയ ജനാവലിയില്‍ മഹാഭൂരിപക്ഷം വിശ്വാസികളല്ലേ.. ആ വിശ്വാസികളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രത്യക്ഷത്തില്‍ വിശ്വാസിയായിട്ടുള്ള ആള്‍ പോകുന്നതില്‍ എന്താണ് തെറ്റ്. എന്താണ് നിങ്ങള്‍ക്ക് വേവലാതി. ഈ പറയുന്ന പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനും ബി.ജെ.പി ജില്ലാ പ്രസിഡന്റിനും ഉള്ള വേവലാതി എന്താണ്. നല്ല രീതിയില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് ശ്രമം നടത്തുന്നത്. അത് തിരിച്ചറിയണം. ശങ്കര്‍ റൈ എന്ന സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ എവിടെ നിന്നെങ്കിലും തേടിപ്പിടിച്ച് കൊണ്ടുവന്ന് നൂലില്‍ കെട്ടിയിറക്കിയതല്ല. നിങ്ങളുടെ ഇടയില്‍ ഉണ്ടായ ആള്‍. ഇവിടെ നടന്ന് ശീലിച്ച ആള്‍. ഇവിടെ പഠിപ്പിച്ച ആള്‍. വിശ്വാസിയെന്ന നിലയില്‍ നിങ്ങള്‍ക്കൊപ്പം കാര്യങ്ങള്‍ ചെയ്ത ആള്‍. എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. എന്തിനാണ് അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നത്.

അവര്‍ക്കറിയാം നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന്. മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്ന നല്ല ബോധ്യം യു.ഡി.എഫിനും ബി.ജെ.പിക്കും ഉണ്ട്. നിങ്ങള്‍ ഇപ്പോള്‍ മറുപടി പറയേണ്ട പോളിങ് ദിവസം മറുപടി രേഖപ്പെടുത്തിയാല്‍ മതി. – പിണറായി വിജയന്‍ പറഞ്ഞു.

അതേപോലെതന്നെ, നമ്മുടെ വീടുകളില്‍ ടിവിയിൽ വാർത്ത (സോളാര്‍) കാണാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു . ഇപ്പോള്‍ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന നിലയില്‍ നിന്നും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 30,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഈ വര്‍ഷം നടപ്പാക്കുന്നത്.

ഇതില്‍, ബേക്കൽ – കോവളം 600 കിലോമീറ്റർ ജലപാത അടുത്ത വര്‍ഷം പൂര്‍ത്തിയാകും, ഇത് വരുന്നതോടെ നാടിന്‍റെ മുഖച്ഛായ മാറും. റെയിൽ യാത്രാദുരിതം ശാപമായി നിൽക്കുകയാണ്. സമാനമായി സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ വരുന്നതോടെ നാല് മണിക്കൂർ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ
എത്തുമെന്നും കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ നല്ല കാര്യങ്ങൾ നടക്കുമ്പോൾ അപശബ്ദങ്ങൾ ഉണ്ടാകുമെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares