
തൃശൂർ: താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് സംഘപരിവാര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും അപമാനിക്കുന്ന തരത്തില്‍ വ്യാജ ചിത്രങ്ങളടക്കം പ്രചരിപ്പിക്കുകയാണെന്നും തൃശൂർ, കേരള വർമ്മ കോളേജിലെ അധ്യാപികയായ ദീപ നിശാന്ത് പറയുന്നു. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അമ്പലങ്ങള്‍ പൊളിക്കാന്‍ ആഹ്വാനം ചെയ്യുന്നുവെന്നുമാണ് ഒരു പ്രചാരണം. ദീപയുടെ പോസ്റ്റിലെ ചില വരികള്‍ മാത്രം എടുത്താണ് ഇത് പ്രചരിപ്പിക്കുന്നത്. അടുത്തത് നഗ്നയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ ദീപയുടെ മുഖം ചേര്‍ത്തുവെച്ച് ഇത് ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്ന തരത്തിലുള്ള പ്രചരണമാണ്. നിരവധി ഫേക് ഐഡികളില്‍ നിന്നാണ് ഈ ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ താൻ നിയമ നടപടി സ്വീകരിക്കുമെന്ന് ദീപാ നിശാന്ത് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

എസ്എഫ്‌ഐ കേരളവര്‍മ്മ കോളജില്‍ സ്ഥാപിച്ച എംഎഫ് ഹുസൈന്റെ ”സരസ്വതി”ചിത്രം പതിച്ച ബോര്‍ഡിന് നേരയുള്ള സംഘപരിവാര്‍ പ്രചാരണങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നതാണ് ദീപ നിശാന്തിനെതിരെ സംഘടിത ആക്രമണം നടത്താന്‍ ഹിന്ദു തീവ്രവാദികളെ പ്രേരിപ്പിച്ചത്. എസ്. എഫ്. ഐയെ വിട്ട് ദീപയെ കേന്ദ്രീകരിക്കാനാണ് സംഘപരിവാര്‍ നീക്കം. തങ്ങളുടെ ആശയങ്ങളെ ദീപ നിരന്തരം എതിര്‍ക്കുന്നതാണ് ഇത്തരമൊരു സംഘടിത ആക്രമണത്തിലേക്ക് സംഘപരിവാറിനെ എത്തിച്ചിരിക്കുന്നതെന്നും ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും സംഘപരിവാറിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. തെളിവ് സഹിതം പരാതി നല്‍കും, ഒന്നോ രണ്ടോ ഐഡികളില്‍ നിന്നല്ല ഇവര്‍ ആക്രമണം നടത്തുന്നത്. നിരവധി വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ആക്രമണം നടത്തുന്നത്. പരാതി നല്‍കുമെന്ന് ബോധ്യപ്പെട്ടതോടെ പലരും പ്രൊഫൈല്‍ ഡിയാക്ടിവേറ്റ് ചെയ്തു. ദീപ പറയുന്നു.
