കാസര്‍കോട്: കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചെന്ന തരത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ പരക്ക അഴിഞ്ഞാട്ടവും അക്രമവും. രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പരിക്കേറ്റു. തലശേരി ഡിപ്പോയിലെ ഡ്രൈവര്‍ സുഭാഷിനും(50), കാസര്‍കോട് ഡിപ്പോയിലെ ഡ്രൈവര്‍ ജോമോന്‍ മാത്യു(46) വിനുമാണ് പരിക്കേറ്റത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസ്സിന് നേരെയാണ് കല്ലേറ് നടന്നത്.
ഞായറാഴ്ച്ച രാത്രി 10മണിക്ക് ഉപ്പള നയാബസാറില്‍ ജനപ്രിയ ബസ്സ്റ്റോപ്പിനടുത്താണ് സംഭവം നടന്നത്. മാത്യുവിൻ്റെ കണ്ണിനാണ് പരിക്കേറ്റത്. സുഭാഷിന് ബേവിഞ്ച ദേശീയപാതയില്‍ വച്ചാണ് ഹര്‍ത്താനനുകൂലികളുടെ മര്‍ദനമേറ്റത്. ബസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ ഓട്ടം നിര്‍ത്തി വച്ചിരിക്കുകയാണ്. മഞ്ചേശ്വരത്ത് ജനക്കൂട്ടം ചേരിതിരിഞ്ഞു ഏറ്റുമുട്ടി. ഇരുവിഭാഗത്തേയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.പോലീസിനെതിരെ കല്ലേറുണ്ടായി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് സമീപം ഉണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ ഉള്‍പ്പെടെ രണ്ടു പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു
ബലരാമപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തല്ലിതകര്‍ത്തു. കോഴിക്കോട് കൊടുവള്ളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ് രണ്ട് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രശ്‌നക്കാരായ 20 പേരെ പോലീസ് കസ്റ്റഡിയലെടുത്തു. മലപ്പുറം വെട്ടിച്ചിറയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ബസിൻ്റെ ചില്ല് തകര്‍ന്നു. തുടര്‍ന്ന് പൊലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിക്കുകയായിരുന്നു.
ഹര്‍ത്താലിൻ്റെ മറവില്‍ അഴിഞ്ഞാട്ടവും അക്രമവും; കാസര്‍കോട്ട് രണ്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് കല്ലേറില്‍ പരിക്ക്