സൗദി, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളൊക്കെ ഇസ്ലാമിക രാജ്യങ്ങളാണെന്ന് പറഞ്ഞത് ഇസ്ലാമിക സ്റ്റേറ്റ് എന്നാക്കി മാറ്റി; തന്റെ വാക്കുകള്‍ വളച്ചൊടിച്ച്‌ സംപ്രേഷണം ചെയ്ത ഇന്ത്യാ ടുഡേ ചാനലിനും ജീവനക്കാര്‍ക്കും എതിരെ നിയമനടപടി ആരംഭിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് ശരീഫ്

  • Post category:news
  • Reading time:2 mins read
You are currently viewing സൗദി, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളൊക്കെ ഇസ്ലാമിക രാജ്യങ്ങളാണെന്ന് പറഞ്ഞത് ഇസ്ലാമിക സ്റ്റേറ്റ് എന്നാക്കി മാറ്റി; തന്റെ വാക്കുകള്‍ വളച്ചൊടിച്ച്‌ സംപ്രേഷണം ചെയ്ത ഇന്ത്യാ ടുഡേ ചാനലിനും ജീവനക്കാര്‍ക്കും എതിരെ നിയമനടപടി ആരംഭിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് ശരീഫ്

കോഴിക്കോട്: സ്റ്റിങ് ഓപ്പറേഷന്റെ പേരില്‍ ചാനലില്‍നിന്ന് വന്‍തുക കൈപ്പറ്റാനായി തന്റെ വാക്കുകള്‍ വളച്ചൊടിച്ച്‌ സംപ്രേഷണം ചെയ്ത ഇന്ത്യാ ടുഡേ ചാനലിനും ജീവനക്കാര്‍ക്കും എതിരെ നിയമനടപടി ആരംഭിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് ശരീഫ്. ചാനലിനും ചാനലിനായി ജോലി ചെയ്ത സുശാന്ത് പാഠക്, ജംഷീദ് ആദില്‍ ഖാന്‍ എന്നിവര്‍ക്കുമെതിരേയാണ് വക്കീല്‍ നോട്ടിസ് അയച്ചത്. കഴിഞ്ഞ നവംബര്‍ 1, 2 തിയ്യതികളിലാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത്.

കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കുടുംബസമേതം വന്ന ഇരുവരും കഴിഞ്ഞ ആറുവര്‍ഷമായി തുടരുന്ന സൗഹൃദം മുതലെടുത്ത് പണം മോഹിച്ച്‌ തന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നുവെന്ന് നോട്ടീസില്‍ പറയുന്നു. പത്രപ്രവര്‍ത്തകര്‍ തമ്മില്‍ കാണുമ്പോലെ പൊതുവിഷയങ്ങള്‍ സംബന്ധിച്ച്‌ നടത്തിയ ചര്‍ച്ച ദുരുദ്ദേശ്യപൂര്‍വം റിക്കാര്‍ഡ് ചെയ്യുകയും അതില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വേറെ ചോദ്യങ്ങളുണ്ടാക്കി സംപ്രേഷണം ചെയ്യുകയുമാണ് ഇരുവരും ചെയ്തത്. താന്‍ ഗള്‍ഫില്‍ ജോലി ചെയ്ത കാലത്ത് എത്ര പണം നാട്ടിലേക്കയച്ചു എന്ന സാധാരണ ചോദ്യത്തെ എത്ര പണം പിരിച്ച്‌ ഹവാല മുഖേന അയച്ചു എന്ന ഉത്തരമാക്കി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചാണ് ടെലികാസ്റ്റ് ചെയ്തത്.

സൗദി, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളൊക്കെ ഇസ്ലാമിക രാജ്യങ്ങളാണെന്ന് പറഞ്ഞത് ഇസ്ലാമിക സ്റ്റേറ്റ് എന്നാക്കി മാറ്റി. സ്റ്റിങ് ഓപ്പറേഷന്‍ എന്ന് പേരിട്ട് ചാനല്‍ പുറത്തുവിട്ട കാര്യങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. ഒരു പാര്‍ട്ടിയുടെയും സംഘടനയുടെയും വക്താവല്ലാത്ത തന്നെക്കുറിച്ച്‌ സംഘടനാബന്ധം കെട്ടിച്ചമയ്ക്കുകയായിരുന്നു. കഴിഞ്ഞ 32 വര്‍ഷമായി മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനായി സല്‍പ്പേരോടെ ജീവിച്ച തന്നെ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത്. മതപരിവര്‍ത്തനവുമായോ നിയമവിരുദ്ധമായ പണമിടപാട് സംബന്ധിച്ചോ തനിക്ക് യാതൊരു ബന്ധവുമില്ല.

സ്റ്റിങ് ഓപ്പറേഷന്‍ എന്ന വ്യാജേന ചാനലില്‍ നിന്നും വന്‍തുക ഈടാക്കാനായി നടത്തിയ വൃത്തികെട്ട കൃത്യത്തിന് നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം വാര്‍ത്ത പിന്‍വലിച്ച്‌ ക്ഷമാപണം നടത്തിയില്ലെങ്കില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. കൂടാതെ മതവിദ്വേഷം സൃഷ്ടിക്കാനുദ്ദേശിച്ച്‌ വ്യക്തി സൗഹൃദം ചൂഷണം ചെയ്ത് വിശ്വാസവഞ്ചന കാണിച്ചതിന് കേസ് ഫയല്‍ ചെയ്യുമെന്നും അഡ്വ. എ ബഷീര്‍ മുഖേന അയച്ച നോട്ടീസില്‍ അഹമ്മദ് ഷരീഫ് വ്യക്തമാക്കിയിട്ടുണ്ട്.

0Shares