ഒഡിഷ: ആശുപത്രിയില്‍ നിന്നും ഭാര്യയുടെ മൃതശരീരം വാങ്ങി തോളില്‍ വച്ച് 13 കിലോ മീറ്റര്‍ മകള്‍ക്കൊപ്പം നടന്ന ദന മാഞ്ചിയുടെ വാര്‍ത്തകള്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നതിന് മുന്‍പാണ് ഒഡിഷയില്‍ നിന്നു തന്നെ മറ്റൊരു വാര്‍ത്ത ഉയര്‍ന്നു കേള്‍ക്കുന്നത്. പ്രസവത്തിനിടെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയിലിട്ട് ഒരു പിതാവിന് ആശുപത്രിയില്‍ നിന്നും മടങ്ങേണ്ടി വന്നത് ഒഡിഷയിലെ കളഹന്തി ജില്ലയില്‍ നിന്നാണ്.

ഭാര്യ കിടന്നിരുന്ന ആശുപത്രി മുറി എത്രയും വേഗം ഒഴിയണമെന്ന് അധികൃതര്‍ വാശി പിടിച്ചതോടെയാണ് കുഞ്ഞിന്റെ മൃതശരീരം സഞ്ചിയിലിട്ട് കൊണ്ടുപോകാന്‍ ആദിവാസി യുവാവായ യാലം രമേഷ് നിര്‍ബന്ധിതനായത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സും നല്‍കിയില്ല. ഗര്‍ഭിണിയായ ഭാര്യയുമൊത്ത് ചൊവ്വാഴ്ച്ചയാണ് രമേഷ് ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച്ചയായിരുന്നു പ്രസവം. എന്നാല്‍ കുഞ്ഞ് പ്രസവത്തില്‍ തന്നെ മരിച്ചു. കുറച്ചുസമയത്തിന് ശേഷം ശശികല കിടന്നിരുന്ന ബെഡ്ഡ് ഒഴിയാന്‍ നേഴ്സുമാര്‍ രമേഷിനോട് ആവശ്യപ്പെടുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ നിന്ന രമേഷ് മറ്റൊരു വഴിയും കാണാത്തതിനാല്‍, കുഞ്ഞിന്റെ മൃതദേഹം വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയിലിട്ട് കൊണ്ടുപോകാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. രമേഷ് സഹായത്തിനായി ബാസ്തര്‍ കളക്ടര്‍ അമിത് കടാരിയയെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പിന്നീട് കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ റെഡ് ക്രോസ് ടീം രമേഷിന്റെ ഭാര്യയേയും മരിച്ച കുഞ്ഞിനേയും വീട്ടിലെത്തിക്കാന്‍ സഹായിക്കുകയായിരുന്നു.

ഭാര്യയ്ക്ക് ചികിത്സ ലഭ്യമാക്കണമെന്ന് മാത്രമാണ് രമേഷ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. മരിച്ച കുഞ്ഞ് രമേഷിന്റെ കയ്യിലെ സഞ്ചിയിലുള്ള കാര്യം റെഡ് ക്രോസ് ടീം അറിഞ്ഞിരുന്നില്ല. റെഡ് ക്രോസിന്റെ സഹായത്തോടെ മരുന്നുകള്‍ വാങ്ങി രമേഷും ഭാര്യ ശശികലയും മടങ്ങുമ്പോള്‍ മാത്രമാണ് സഞ്ചിയും അതിനുള്ളില്‍ ഉണ്ടായിരുന്ന കുഞ്ഞും സന്നദ്ധപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിഷയമറിഞ്ഞപ്പോള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വീട്ടില്‍ പോകാന്‍ ആംബുലന്‍സ് സൗകര്യമൊരുക്കി കൊടുക്കുകയായിരുന്നു.