
പാലായിലെ സ്ഥാനാർത്ഥി തർക്കത്തിൽ പി.ജെ. ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല. പാലായിലെ സ്ഥാനാർത്ഥി കേരളാ കോണ്ഗ്രസ്-എം സ്ഥാനാർത്ഥി തന്നെയാണെന്നു ചെന്നിത്തല വ്യക്തമാക്കി. ജോസ് ടോം യു.ഡി.എഫ് സ്വതന്ത്രനല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി സ്വതന്ത്ര ചിഹ്നത്തിൽ മൽസരിക്കേണ്ടിവരും, യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് കേരള കോൺഗ്രസിന്‍റെ ചിഹ്നമായ ‘രണ്ടില’ നൽകാൻ സാധിക്കില്ലെന്നാണ് കേരള കോൺഗ്രസ്(എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞത്. ജോസ് ടോമിന്‍റെ നാമനിർദേശ പത്രികയിൽ ഒപ്പു വയ്ക്കില്ല. ജോസ് ടോം പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടയാളാണെന്നും ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.

പാലായിൽ കേരള കോൺഗ്രസിന് സ്ഥാനാർത്ഥി ഇല്ല. കൺവീനറുടെ ആവശ്യ പ്രകാരം സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കും. യു.ഡി.എഫിന്‍റെ സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടാണു ജോസ് ടോം മത്സരിക്കുന്നത്. ചിഹ്നം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത് ഫ്രോഡ് പരിപാടിയാണെന്നും ജോസഫ് പ്രതികരിച്ചു. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നത് പാർട്ടി വർക്കിങ് ചെയർമാന്റെ നിലപാടിന് അനുസരിച്ചായിരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞിട്ടുണ്ട്. ജോസഫ് കത്തു നൽകണം. എങ്കിൽ മാത്രമേ രണ്ടില ചിഹ്നം നൽകാൻ സാധിക്കൂ. അല്ലെങ്കിൽ ജോസ് ടോം സ്വതന്ത്രനായി മൽസരിക്കേണ്ടിവരുമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട്.
എന്നാല്‍, രണ്ടില ചിഹ്നത്തിനായി പി.ജെ. ജോസഫിന്‍റെ കാലു പിടിക്കേണ്ടതില്ലെന്നാണു ജോസ് കെ. മാണി വിഭാഗത്തിന്‍റെ അഭിപ്രായം. ചിഹ്നം സംബന്ധിച്ച തർക്കമുള്ളതിനാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്നും ജോസ് വിഭാഗത്തിന് അഭിപ്രായമുണ്ട്.
