ഇടുക്കി : വണ്ടിപ്പെരിയാര്‍ രാജമുടിയിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ ഗൃഹനാഥന് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയം. നായാട്ടു സംഘത്തോടൊപ്പം പോയ ഷാജി എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് തോട്ടമുടമ മാത്തച്ചൻ വിളിച്ചതുപ്രകാരമാണ് ഷാജി വീട്ടിൽ നിന്നും പോയത്. അന്നേരം കയ്യിൽ കോട്ടും ടോര്‍ച്ചും ഉണ്ടായിരുന്നു. എന്നാൽ രാത്രി ഏറെ വൈകിയും തിരിച്ചെത്തിയില്ല എന്നും ഭാര്യ ഓമന പറയുന്നു. ഇവർ ഇത് കൊലപാതകമാണെന്ന് തറപ്പിച്ചു പറയുന്നു. ഇവർ സംഭവം വിശതീകരിക്കുന്നത് ഇങ്ങനെയാണ്; ഞായറാഴ്ച്ച വര്‍ക്ക്ഷോപ്പ് അവധി ആയതിനാല്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ കൊണ്ടുപോകാതെയാണ് ഷാജി വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങിയത്. ഞായറാഴ്ച രാവിലെ 10 മണിയോടെ തോട്ടമുടമ മാത്തച്ചന്ടെ ഫോണ്‍ വന്നിരുന്നു. ഞാനായിരുന്നു ഫോണ്‍ എടുത്തത്. ഷാജി വന്നാല്‍ വൈകിട്ട് തോട്ടത്തില്‍ എത്തണമെന്നാണ് അയാൾ പറഞ്ഞത്. വൈകിട്ട് അഞ്ചു മണിയോടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം ഞാൻ സൂചിപ്പിച്ചു. പിന്നീട് ഒരു മണിക്കൂറിനു ശേഷം കോട്ടും ടോര്‍ച്ചും എടുത്തു ഷാജി രാജമുടിയിലെ തോട്ടത്തിലേക്ക് പോവുകയും ചെയ്തു. ഏകദേശം 7.30 മണിയോടെ തോട്ടം ഉടമയുടെ വാഹനവും ഇതുവഴി തോട്ടത്തിലേക്ക് പോവുന്നതും ഞാൻ കണ്ടു. പത്തു മണിക്ക് ശേഷം തോട്ടം ഉടമയുടെ വാഹനം അമിതവേഗതയില്‍ തിരിച്ചു പോകുന്നതാണ് പിന്നീട് ഞാൻ കണ്ടത്. എന്നാല്‍ രാത്രി വൈകിയും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് മാത്തച്ചന്റെ ഫോണില്‍ വിളിച്ചപ്പോള്‍ ഷാജി നേരത്തെ തന്നെ പോയെന്നായിരുന്നു മറുപടി. സംശയം തോന്നിയതിനെ തുടര്‍ന്ന് വീണ്ടും വിളിച്ചു അന്നേരം മോശമായാണ് മറുപടി ലഭിച്ചത് ഞാൻ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ എന്തു വേണമെങ്കിലും ചെയ്യൂ എന്നായിരുന്നു മറുപടി. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ തോട്ടത്തിനുള്ളില്‍ ഷാജി വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നുമാണ് ഓമന പറയുന്നത്.
ഓമനയുടെ പരാതിയിൽ തോട്ടമുടമ മത്തച്ചനും കൂട്ടാളിക്കുമെതിരെ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു. ഐപിസി 302 പ്രകാരമാണ് കേസ്. ഇവര്‍ രണ്ടാളും ഇപ്പോൾ ഒളിവിലാണ്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങൾ അറിയാനാകുക. അത്കൊണ്ട് തന്നെ ഇവർക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മുപ്പതു മീറ്റര്‍ ദൂരെ നിന്നുള്ള വെടിയേറ്റാണ് ഷാജിമരിച്ചത്. നായാട്ടിനിടയില്‍ ഒപ്പമുണ്ടായിരുന്നവരുടെ തോക്കില്‍ നിന്നും അബദ്ധത്തിലോ മനപ്പൂര്‍വ്വമോ വെടിയേറ്റതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയറിന്റെ ഭാഗത്താണ് വെടിയേറ്റിരിക്കുന്നത്. ഷാജിയുടെ കൈവശമുണ്ടായിരുന്ന തോക്ക് സ്വയം കൈയിലിരുന്നുവെന്നും പോലീസ് പറഞ്ഞു.